ആലപ്പുഴ - മാവേലിക്കരയിൽ അച്ചൻ കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞ് അമ്മ മരിച്ചതിന് പിന്നാലെ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. അമ്മ ചെങ്ങന്നൂർ വെണ്മണി വലിയപറമ്പിൽ സൈലേഷിന്റെ ഭാര്യ ആതിരക്കു പിന്നാലെ മൂന്നുവയസ്സുള്ള കാശിനാഥിന്റെ മൃതദേഹമാണ് മാവേലിക്കര കൊല്ലക്കടവിൽ വച്ച് കണ്ടെത്തിയത്.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മാവേലിക്കര ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ വൈകീട്ട് ആറോടെയാണ് അപകടമുണ്ടായത്. ആറ്റിൽ ഒഴുക്ക് ശക്തമായതിനെ തുടർന്ന് കാണാതായ കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ രാത്രിയോടെ നിർത്തുകയായിരുന്നു. അപകട സ്ഥലത്തിന് സമീപത്ത് നിന്നാണ് രക്ഷാപ്രവർത്തകർ ഇന്ന് മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തത്.
ഡ്രൈവറടക്കം അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഓട്ടോ ഡ്രൈവർ അടക്കം മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. ആതിരയുടെ ഭർത്താവ് ഷൈലേഷ്, മകൾ കീർത്തന, ഓട്ടോ ഡ്രൈവർ സജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.