ഖാര്‍ത്തൂമില്‍ കാറുകളും വാഹനങ്ങളും വന്‍തോതില്‍ കൊള്ളയടിക്കുന്നു

ഖാര്‍ത്തൂം- മൂന്ന് മാസത്തിലധികം നീണ്ടുനിന്ന തിരച്ചിലിന് ശേഷം, ഖാര്‍ത്തൂം നഗരത്തിന്റെ വടക്ക് ഹസ്സന്‍ അല്‍സാഫി തന്റെ കാര്‍ കണ്ടെത്തി. പക്ഷെ കാറിന്റെ പ്രധാന ഘടകങ്ങളില്‍ പലതും നീക്കം ചെയ്ത ശേഷം തെരുവില്‍ ഉപേക്ഷിക്കപ്പെട്ടനിലയിലായിരുന്നു അത്. അഞ്ച് മാസമായി സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ കൊള്ളയടിച്ച് നശിപ്പിക്കപ്പെട്ട 30,000ത്തിലധികം കാറുകളില്‍ ഒന്ന് മാത്രമാണ് അല്‍സാഫിയുടെ കാര്‍.

ഖാര്‍ത്തൂമില്‍ കൊള്ളയടിച്ച കാറുകളുടെ എണ്ണം ഏകദേശം 16,000 ആണെന്ന് സുഡാനീസ് ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നു. ഓട്ടോമോട്ടീവ് മേഖലയിലെ തൊഴിലാളികള്‍ സൂചിപ്പിക്കുന്നത് 15,000ലധികം കാറുകള്‍ പൂര്‍ണ്ണമായും നശിച്ചതായും ആയിരക്കണക്കിന് കാറുകള്‍ ഭാഗികമായും തകര്‍ന്നതായുമാണ്. ഇത് വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വലിയ നഷ്ടമുണ്ടാക്കി.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, സായുധ സംഘങ്ങളും മോഷണത്തില്‍ വൈദഗ്ധ്യമുള്ള സംഘങ്ങളും തലസ്ഥാനത്തെ മൂന്ന് നഗരങ്ങളിലെ നിരവധി കാര്‍ ഡീലര്‍ഷിപ്പ് വെയര്‍ഹൗസുകള്‍ ആക്രമിക്കുകയും സ്‌റ്റോക്ക് പൂര്‍ണ്ണമായും കാലിയാക്കിയതായും സ്‌കൈ ന്യൂസ് അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Latest News