Sorry, you need to enable JavaScript to visit this website.

നവ്യയെ കാണാന്‍ സച്ചിന്‍ സാവന്ത് കൊച്ചിയില്‍ എത്തിയത് പത്തു തവണ

കൊച്ചി- ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചലച്ചിത്രതാരം നവ്യ നായര്‍ വാര്‍ത്തകളില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടിയെ ചോദ്യം ചെയ്തിരുന്നു. . ഐ.ആര്‍.എസ്. ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് അറസ്റ്റിലായ കേസുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യല്‍.മുംബൈ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നവ്യ നായരെ നോട്ടീസ് നല്‍കി മുംബൈയിലേക്കു വിളിക്കുകയായിരുന്നു. സച്ചിന്‍ സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയതായി ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു. മലയാള സിനിമാ മേഖലയിലെ പലരുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.
സാവന്ത് നടിക്ക് നല്‍കിയ സമ്മാനങ്ങളുടെയും ആഭരണങ്ങളുടെയും വിശദാംശങ്ങളും ഇ.ഡി. പരിശോധിച്ചുവരികയാണ്. ഈ കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് അറിയാനുമാണ് ഇ.ഡിയുടെ ശ്രമം.
താരത്തെ കാണാന്‍ സാവന്ത് പത്തുതവണ കൊച്ചിയിലെത്തി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . എന്നാല്‍ ഇ.ഡി. ചോദ്യം ചെയ്തപ്പോള്‍, കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ സച്ചിന്‍ സാവന്തിന്റെ മൊബൈല്‍ ഡേറ്റ, ചാറ്റുകള്‍ എന്നിവ ശേഖരിച്ചപ്പോഴാണു താരവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സൗഹൃദത്തിന്റെ ഭാഗമായി സച്ചിന്‍ തനിക്കു ചില ആഭരണങ്ങള്‍ സമ്മാനിച്ചതായി നവ്യയും വ്യക്തമാക്കിയിട്ടുണ്ട്.
2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ടു കസ്റ്റംസ് അഡീഷണല്‍ കമ്മിഷണറായ സച്ചിന്‍ സാവന്തിനെ ജൂണ്‍ 27-നു ലഖ്നൗവില്‍ വച്ചാണ് ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. സാവന്ത് മുമ്പ് ഇ.ഡി. മുംബൈ സോണ്‍ 2-ല്‍ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.
ഇക്കാലയളവില്‍ സച്ചിന്‍ തന്റെ അറിയപ്പെടുന്നതും നിയമപരവുമായ വരുമാന സ്രോതസുകള്‍ക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചുവെന്നാണു കേസ്. തുടര്‍ന്നു ബിനാമി സ്വത്തുക്കള്‍, സ്ഥാപനങ്ങള്‍, അദ്ദേഹത്തിന്റെ സാമ്പത്തികവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇ.ഡി. അന്വേഷണം.ഉദ്ദേശം 1.25 കോടി രൂപയുടെ നിക്ഷേപം സ്രോതസ് വെളിപ്പെടുത്താനാകാത്ത രീതിയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഈ നിക്ഷേപങ്ങള്‍ ഒരു ഡമ്മി കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിച്ചതെന്നും കണ്ടെത്തി.അദ്ദേഹത്തിന്റെ പിതാവും ഭാര്യാ സഹോദരനും ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരിലായിരുന്നു സ്വത്തു സമ്പാദനം. പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള ഫണ്ടുകള്‍ വ്യക്തിഗത വായ്പകളായും മറ്റു ബാങ്ക് വായ്പകളുമായിട്ടാണു കാണിച്ചിരുന്നത്. ഡമ്മി കമ്പനിയുടെ പേരിലാണെങ്കിലും നവി മുംബൈയിലാണ് ഒരു ഫ്ളാറ്റ് സ്ഥിതി ചെയ്തിരുന്നത്. സച്ചിന്‍ സാവന്ത് ഇതിന്റെ യഥാര്‍ത്ഥ ഉടമയെന്നും ഇ.ഡി. കണ്ടെത്തി.
ഒരു സുഹൃത്തിന്റെ പേരില്‍ ബി.എം.ഡബ്ല്യു. കാര്‍ വാങ്ങിയെന്ന ആരോപണവും ഏജന്‍സി അന്വേഷിക്കുന്നുണ്ട്. ഇ.ഡി. ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നവ്യ നായര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സച്ചിന്‍ സാവന്ത് തന്റെ കുടുംബസുഹൃത്താണ്. മുംബൈയില്‍ ഒരേ സ്ഥലത്തായിരുന്നു താമസം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. വിളിപ്പിച്ചതെന്നും നവ്യ പ്രതികരിച്ചു.

Latest News