ജിദ്ദ- ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ഔദ്യോഗിക സന്ദർശനാർഥം യെമൻ താൽക്കാലിക തലസ്ഥാനമായ ഏദനിലെത്തി. ജി.സി.സി സെക്രട്ടറി ജനറൽ പദവിയിൽ നിയമിതനായി ശേഷം ജാസിം അൽബുദൈവി നടത്തുന്ന ആദ്യ യെമൻ സന്ദർശനമാണിത്. യെമൻ വിദേശ, പ്രവാസികാര്യ മന്ത്രി ഡോ.അഹ്മദ് ബിൻ മുബാറകും ഏദൻ ഗവർണറും സഹമന്ത്രിയുമായ അഹ് മദ് ലംലസും മുതിർന്ന നേതാക്കളും ചേർന്ന് ഏദൻ വിമാനത്താവളത്തിൽ ജി.സി.സി സെക്രട്ടറി ജനറലിനെ ഊഷ്മളമായി സ്വീകരിച്ചു. ഏദനിൽ ഇറങ്ങിയ ഉടൻ അൽ മആശീഖ് കൊട്ടാരത്തിലെത്തി യെമൻ പ്രസിഡന്റ് ഡോ.റശാദ് അൽ അലീമിയുമായും മന്ത്രിമാരുമായും ജാസിം അൽബുദൈവി കൂടിക്കാഴ്ചയും ചർച്ചയും നടത്തി. ഹൂത്തികൾ വെടിനിർത്തൽ ലംഘിച്ച് ആക്രമണങ്ങൾ നടത്തുകയാണെന്നും ഭീകര സംഘടനകളുമായി സഹകരിക്കുകയാണെന്നും യെമൻ ജനതയുടെ ദുരിതങ്ങൾക്ക് അറുതി വരുത്താൻ ഹൂത്തികൾക്കു മേൽ മേഖല, ആഗോള തലങ്ങളിൽ ശക്തമായ സമ്മർദം ആവശ്യമാണെന്നും ജി.സി.സി സെക്രട്ടറി ജനറലുമായി നടത്തിയ കൂടിക്കാഴ്ചയിൽ യെമൻ പ്രസിഡന്റ് പറഞ്ഞു.






