ചലച്ചിത്ര അവാര്‍ഡ് വിവാദം; സുപ്രീംകോടതിയില്‍ നടന്നത് ഡമ്മികളെ ഇറക്കിയുള്ള നാടകമെന്ന് വിനയന്‍

കൊച്ചി- അവാര്‍ഡ് നിര്‍ണയ വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിട്ടും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ആരോപണം കടുപ്പിച്ച് സംവിധായകന്‍ വിനയന്‍. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഹര്‍ജിക്കാരന്‍ രഞ്ജിത്തിന്റെ ഡമ്മിയാണെന്നാണ് വിനയന്‍ ആരോപിച്ചിരിക്കുന്നത്.

ചില ഡമ്മി കക്ഷികളെ കണ്ടെത്തി  യാതൊരു തെളിവും ഹാജരാക്കാതെ കോടതികളില്‍ കേസുകൊടുപ്പിച്ചു തള്ളിക്കുക. ആ വാര്‍ത്ത കൊടുത്ത് താന്‍ തെറ്റുകാരനല്ലന്ന് വരുത്തി തീര്‍ക്കുക. ഈ തിരക്കഥ കാലഹരണപ്പെട്ടതാണ്. സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി  കൊടുത്തു എന്നു കൂടി വാര്‍ത്തവന്നാല്‍ സംഗതി വളരെ വിശ്വസനീയമായി എന്നു ധരിക്കുന്നെങ്കില്‍  അതില്‍ ഇങ്ങനൊരു ചതി ഉണ്ടായിരുന്നു എന്ന് നിങ്ങളെ ധരിപ്പിക്കേണ്ടത് എന്റെ  ആവശ്യമാണ്- വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ ഇത്തവണത്തെ സിനിമാ അവാര്‍ഡു നിര്‍ണ്ണയത്തില്‍ തന്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഇടപെട്ടു എന്ന ജൂറി മെമ്പര്‍മാരുടെ തന്നെ വെളിപ്പെടുത്തലോടെ ധാര്‍മ്മികതയുടെ പേരിലാണങ്കിലും  നിയമ പരമായിട്ടാണങ്കിലും തെറ്റു ചെയ്തു എന്ന് പകലു പൊലെ വ്യക്തമായ സാഹചര്യത്തില്‍ ചെയര്‍മാന്‍സ്ഥാനം രാജി വയ്കുന്നതാണ് മാന്യത എന്നാണ് താന്‍ അന്നും ഇന്നും പറയുന്നത്. അല്ലാതെ കോടതിയില്‍ കേസിനു പോകുമെന്നോ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെടുമെന്നോ താനൊരിടത്തും പറഞ്ഞിട്ടില്ല. ജൂറി മെമ്പര്‍മാരുടെ വോയിസ് ക്ലിപ്പ് ഉള്‍പ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയില്‍ പോയാല്‍ അക്കാദമി പുലിവാലുപിടിക്കും എന്നറിയാഞ്ഞിട്ടല്ല അതിനു പോകാഞ്ഞത്. അക്കാദമി ചെയര്‍മാന്‍ രഞ്ജിത് കാണിച്ച വൃത്തികേടിന് മറ്റു പലരും ബുദ്ധിമുട്ടേണ്ടതില്ലല്ലോ എന്നാണ് കരുതിയത്. പക്ഷേ സിനിമാക്കഥ പോലുള്ള ചില കോടതി നാടകങ്ങള്‍ നടത്തി നിയമത്തിന്റെ കണ്ണില്‍ പൊടിയിട്ട് ആ പബ്ലിസിറ്റിയില്‍ രക്ഷപെടാനുള്ള ശ്രമം മറു പക്ഷത്ത്  നടക്കുന്നു എന്നത് പരിഹാസ്യമാണെന്ന് വിനയന്‍ പറയുന്നു.

തന്റെ വെളിപ്പെടുത്തലിനെ വിഖ്യാത സംവിധായകനും കേരള ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ  ചെയര്‍മാനുമായ ഷാജി എന്‍ കരുണ്‍ അഭിനന്ദിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനാണ് അദ്ദേഹം. അക്ഷന്തവ്യമായ തെറ്റാണ് രഞ്ജിത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന കാര്യത്തില്‍ കേരളത്തില്‍ സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും സംശയമുണ്ട് എന്ന് തോന്നുന്നില്ല. രഞ്ജിത്തിന്റെ നാളുകളായുള്ള മൗനവും അതിനെ ശരിവയ്കുന്നു. ഇനിയുള്ള അവാര്‍ഡു ദാന ചടങ്ങിലും ഫിലിം ഫെസ്റ്റിവലിലും ഒക്കെ കളങ്കിതനെന്ന് ആരോപണം ഉയര്‍ന്ന ഈ ചെയര്‍മാന്‍ പങ്കെടുക്കുന്നത് ഒട്ടും ഉചിതമല്ല. അതു പ്രതിഷേധാര്‍ഹമാണ്. അതിനുള്ള നീതി പൂര്‍വ്വമായ തീരുമാനം ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് വിനയന്‍ പറയുന്നു.

 

Latest News