ഡോ. ആയിശയും സംഘവും കടലില്‍ മുങ്ങാന്‍ കാരണമുണ്ട്

ദമാം- കിഴക്കന്‍ സൗദി അറേബ്യയില്‍ സമുദ്രത്തിന്റെ അടിയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് വനിതാ സാഹസികരുടെ കൂട്ടായ്മ. ന്യൂറോളജിസ്റ്റായ ആയിശ അല്‍ ഹജ്ജാജും സംഘവുമാണ് തങ്ങളുടെ ഹോബിയായ ഡൈവിംഗിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് രംഗത്തിറങ്ങിയിരിക്കുന്നത്.
മെച്ചപ്പെട്ട ആരോഗ്യം കൈവരിക്കുന്നതിനും കൂടുതല്‍ മികച്ച പരിസ്ഥിതി ഉറപ്പു വരുത്തുന്നതിനും സമുദ്ര ജൈവസമ്പത്ത് സംരക്ഷിക്കുന്നതിനും ഇതിലൂടെ ഇവര്‍ക്ക് കഴിയുന്നു. പുതിയ ട്രെയിനികളെ ഡൈവിംഗിന്റെ ബാലപാഠങ്ങള്‍ പഠിച്ചിച്ച ആയിശ അല്‍ ഹജ്ജാജ് ഇവരെ ഉള്‍പ്പെടുത്തി സമുദ്രത്തിന്റെ മടിത്തട്ടില്‍നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് 'മുഹീത്താത് ആയിശ' എന്ന പേരില്‍ സംഘം രൂപീകരിക്കുകയായിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ആദ്യത്തെ വനിതാ ഡൈവിംഗ് സംഘമാണ് 'മുഹീത്താത് ആയിശ'. മുപ്പതു യുവതികള്‍ക്ക് ഇവര്‍ ഡൈവിംഗില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ കടലില്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ സമുദ്ര ജീവികളുടെ സഞ്ചാരം തടസ്സപ്പെടുത്തുകയും പലപ്പോഴും അവ ചാകുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്. ഇത്തരം മാലിന്യങ്ങള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് ശേഖരിക്കുന്ന ആയിശയും സംഘവും പുനഃചംക്രമണം നടത്തുന്നതിന് ഇവ തരംതിരിക്കുന്നു. ചത്ത സമുദ്ര ജീവികള്‍ നിറഞ്ഞ നിരവധി മീന്‍വലകളും, ടണ്‍ കണക്കിന് കുപ്പികളും ബാഗുകളും കീസുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും സംഘം സമുദ്രത്തില്‍ നിന്ന് ഇതിനകം നീക്കം ചെയ്തു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മത്സ്യങ്ങളും ആമകളും കടല്‍പക്ഷികളും അടക്കമുള്ള സമുദ്രജീവികള്‍ കഴിക്കുന്നത് അവയുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും സമുദ്രാന്തര്‍ ഭാഗത്ത് വര്‍ധിച്ചുവരുന്ന മാലിന്യങ്ങള്‍ സമുദ്ര ജൈവ സമ്പത്തിന് ഭീഷണിയാണ്. ഇത് ചെറുക്കുന്നതിനാണ് 'മുഹീത്താത് ആയിശ' സംഘം പ്രവര്‍ത്തിക്കുന്നത്.
 

Latest News