Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓപ്പറേഷൻ കൈപ്പത്തി വിജയത്തിലേക്ക്; രണ്ട് ബി.ജെ.പി എം.എൽ.എമാർ യോഗത്തിൽ പങ്കെടുക്കാതെ മുങ്ങി

ബംഗളൂരു- കർണാടകയിൽ മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വിളിച്ച നിർണായക യോഗത്തിൽ നിന്ന് രണ്ട് പ്രമുഖ ബിജെപി എംഎൽഎമാർ വിട്ടുനിന്നു. ഓപ്പറേഷൻ താമരക്ക് മറുപടിയായുള്ള ഓപ്പറേഷൻ കൈപ്പത്തിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് യെദ്യൂരപ്പ ബംഗളൂരുവിൽ പാർട്ടി എം.എൽ.എമാരുടെ യോഗം വിളിച്ചത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഇല്ലാതാക്കുന്നതിനാണ് യോഗം വിളിച്ചതെന്ന് പറയുന്നു. മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ എസ്.ടി. സോമശേഖറും ഭൈരതി ബസവരാജും യോഗത്തിൽ പങ്കെടുത്തില്ല. ബംഗളൂരു സ്വദേശികളായ ഇരുവരും സ്വന്തം നിലയിൽ മത്സരിച്ചാലും സീറ്റ് നേടുമെന്ന് പറയുന്നവരാണ്. സോമശേഖർ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ തന്റെ ഗുരുവായി  വാഴ്ത്തുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.
കെ.ആർ പുരത്തെ പ്രതിനിധീകരിക്കുന്ന കരുത്തനായ  നേതാവാണ് ബസവരാജ്. ഇദ്ദേഹത്തെ കോൺഗ്രസിൽ തിരികെ എത്തിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും   എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. 

യെദ്യൂരപ്പയുടെ വസതിയിലാണ് എം.എൽ.എമാരുമായുള്ള കൂടിക്കാഴ്ച നടന്നത്. പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും തിടുക്കത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സാധ്യമായവരെല്ലാം പങ്കെടുത്തുവെന്നും യോഗത്തിനുശേഷം യെദ്യൂരപ്പ അവകാശപ്പെട്ടു. 

'ആരും ബിജെപി പാർട്ടി വിടുന്നില്ല. എല്ലാവരും കൂടെയുണ്ട്. വിഷയം അടിയന്തരമായി അറിയിച്ചതിനാൽ എല്ലാ നേതാക്കൾക്കും പങ്കെടുക്കാനായില്ല. ഒന്നോ രണ്ടോ നേതാക്കൾ ചില കാര്യങ്ങളിൽ ആശങ്കാകുലരാണ്. അവരെ  വിളിച്ച് വ്യക്തിപരമായി സംസാരിക്കും. ആരും പാർട്ടി വിടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്- യെദ്യൂരപ്പ പറഞ്ഞു.

കോൺഗ്രസ് സർക്കാർ ഒരു വികസന പ്രവർത്തനവും ഏറ്റെടുക്കുന്നില്ല.  അഴിമതിയിൽ മുങ്ങിക്കിടക്കുകയാണ്. 23ന് ബംഗളൂരുവിൽ വൻ പ്രതിഷേധം സംഘടിപ്പിക്കും. സർക്കാർ നിലപാടുകൾ തിരുത്തുന്നില്ലെങ്കിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Latest News