പ്ലേബോയ് സുന്ദരിയെ 'ഒതുക്കിയ' കേസില്‍ ട്രംപിനെതിരെ തെളിവായി ഓഡിയോ ടേപ്

ന്യൂയോര്‍ക്ക്- പ്ലേബോയ് മാഗസിന്റെ മുന്‍ മോഡലുമായുള്ള തന്റെ ബന്ധം പുറത്തറിയാതെ ഒതുക്കുന്നതിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സംഭാഷണം രഹസ്യമായി റെക്കോഡ് ചെയ്തതായി റിപ്പോര്‍ട്ട്. 2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പാണ് സംഭാഷണം റെക്കോഡ് ചെയ്തതെന്നും ഇതിന്റെ ടേപ് സംഭവം അന്വേഷിക്കുന്ന എഫ്.ബി.ഐയുടെ പക്കലുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കേസില്‍ ട്രംപിന് കുരുക്ക് മുറുകുകയാണ്.
ട്രംപിന്റെ മുന്‍ അഭിഭാഷകനായ മൈക്കിള്‍ കോഹനാണ് സംഭാഷണം രഹസ്യമായി റെക്കോഡ് ചെയ്തത്. ബിസിനസ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കോഹന്‍ എഫ്.ബി.ഐ അന്വേഷണം നേരിടുകയാണ്. ഇതിനു പുറമെ മോഡലിനെ ഒതുക്കാന്‍ പണം നല്‍കിയത് തെരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണ നിയമത്തിന്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ കോഹനെ ഇതുവരെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തിട്ടില്ല. 
2006 ല്‍ തനിക്ക് ട്രംപുമായി ഒരു മാസത്തോളം നീണ്ട ബന്ധമുണ്ടായിരുന്നുവെന്ന് പ്ലേബോയ് മാഗസിന്‍ മുന്‍ മോഡല്‍ കരേന്‍ മക്ഡൗഗലാണ് വെളിപ്പെടുത്തിയത്. ട്രംപിന്റെ ഭാര്യ മിലേനിയയുടെ പ്രസവം കഴിഞ്ഞ സമയത്തായിരുന്നു അത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് തനിക്ക് പണം തരാന്‍ ട്രംപ് ശ്രമിച്ചിരുന്നതായി ഡൗഗല്‍ മുമ്പ് സി.എന്‍.എന്നിനോട് പറഞ്ഞിരുന്നു.
മക്ഡൗഗലിന്റെ കഥയുടെ പ്രസിദ്ധീകരണാവകാശം വാങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു ട്രംപും കോഹനും തമ്മില്‍ 2016 ല്‍ ചര്‍ച്ച നടത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അവകാശം മക്ഡൗഗല്‍ നേരത്തെ നാഷണല്‍ എന്‍ക്വയറര്‍ എന്ന ടാബ്ലോയിഡിന് ഒന്നര ലക്ഷം ഡോളറിന് വിറ്റിരുന്നു. ടാബ്ലോയിഡിന്റെ ഉടമസ്ഥരായ അമേരിക്കന്‍ മീഡിയ കമ്പനിയുടെ ചെയര്‍മാന്‍ ട്രംപിന്റെ സുഹൃത്തായതിനാല്‍ മോഡലിന്റെ കഥ അവര്‍ പ്രസിദ്ധീകരിക്കാതെ പൂഴ്ത്തിവെച്ചു. മോഡലിന് അമേരിക്കന്‍ മീഡിയ കമ്പനി പണം നല്‍കിയതും എന്നിട്ട് കഥ പ്രസിദ്ധീകരിക്കാതിരുന്നതുമെല്ലാം ട്രംപിന്റെ താല്‍പര്യ പ്രകാരമാണെന്നാണ് ഇപ്പോള്‍ ആരോപണമുയരുന്നത്.

മൈക്കിള്‍ കോഹന്‍

കോഹന്റെ ഓഫീസിലും വീട്ടിലും എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് സംഭാഷണത്തിന്റെ ടേപും പിടിച്ചെടുക്കുന്നത്. ഇത്തരത്തിലൊരു ടേപ് ഉണ്ടെന്ന് ട്രംപിന്റെ ഇപ്പോഴത്തെ അഭിഭാഷകന്‍ റൂഡി ഗ്യൂലിയാനി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. രണ്ട് മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ടേപില്‍ അമേരിക്കന്‍ മീഡിയ കമ്പനി മോഡലിന് പണം നല്‍കിയ കാര്യം ട്രംപ് അറിഞ്ഞിരുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും ഗ്യൂലിയാനി പറഞ്ഞു.
 

Latest News