വേശ്യ, അവിഹിതം, വീട്ടമ്മ തുടങ്ങിയ പദങ്ങള്‍ ഇനി ഇന്ത്യന്‍ കോടതികളില്ല 

ന്യൂദല്‍ഹി- കോടതി ഭാഷയില്‍ വേശ്യ, അവിഹിതം, വീട്ടമ്മ തുടങ്ങിയ പദങ്ങള്‍ ഒഴിവാക്കി സുപ്രിം കോടതിയുടെ കൈപ്പുസ്തകം. 

കോടതി ഭാഷയില്‍ ലിംഗവിവേചനപരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നാണ് സുപ്രിം കോടതി പറയുന്നത്. വേശ്യ, അവിഹിതം, വീട്ടമ്മ, കരിയര്‍ വുമണ്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കി 'ഹാന്‍ഡ്ബുക്ക് ഓണ്‍ കോംബാറ്റിംഗ് ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പ്‌സ്' എന്ന പേരില്‍ കൈപ്പുസ്തകവും സുപ്രിം കോടതി പുറത്തിറക്കി. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ലിംഗ സ്റ്റീരിയോടൈപ്പുകളെ ഒഴിവാക്കാന്‍ കൈപ്പുസ്തകമിറക്കിയത്.

സുപ്രിം കോടതിയുടെ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ആന്‍ഡ് ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പദ്ധതി പ്രഖ്യാപിച്ചത്. കോടതി ഉത്തരവുകളില്‍ ഒഴിവാക്കേണ്ട അനുചിതമായ ലിംഗപദവികള്‍, സ്ത്രീകളെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകള്‍ എന്നിവ തിരിച്ചറിയാനും മനസിലാക്കാനും വേണ്ടി ജഡ്ജിമാരെയും നിയമ സമൂഹത്തയും പാകപ്പെടുത്താനാണ് കൈപ്പുസ്തകം ഉപയോഗിക്കുന്നത്.

ലിംഗപരമായി ശരിയല്ലാത്ത പദങ്ങളുടെ അര്‍ഥങ്ങളും അതിന് പകരം ഉപയോഗിക്കാനാകുന്ന ബദല്‍ പദങ്ങളും കൈപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേശ്യ, ഫോഴ്‌സബിള്‍ റേപ്, ചൈല്‍ഡ് പ്രോസ്റ്റിറ്റിയൂട്ട്, അവിഹിതം, പ്രകോപന വസ്ത്രധാരണം, വീട്ടമ്മ, കരിയര്‍ വുമണ്‍, ഇന്ത്യന്‍/ വിദേശ സ്ത്രീ എന്നീ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

വാര്‍പ്പുമാതൃകകളെ തകര്‍ത്ത് ലിംഗനീതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് കോടതിയുടെ ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്ത്രീകളെ മുന്‍വിധികളോടെ സമീപിക്കുന്ന പരാമര്‍ശങ്ങളെ കോടതിമുറികളില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News