തലശ്ശേരി-മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തെ ധർമ്മടം പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി ജയിച്ച് കയറിയത് വെറും ഒൻപത് വോട്ടിന്. ധർമ്മടം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പരിക്കടവ് വാർഡിലാണ് സി.പി.എം സ്ഥാനാർത്ഥി ഒൻപത് വോട്ടിന് കഷ്ടിച്ച് രക്ഷപ്പെട്ടത.് അത്യന്തം വാശിയേറിയ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ എം.സുരേഷിനെയാണ് എൽ.ഡി.എഫ് സ്ഥാനർത്ഥിയായ ഗിതമ്മ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫിന് 557 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ് 548 വോട്ടുകൾ നേടി. സുരേഷിന്റെ അപരനെ നിർത്തി ആ സ്ഥാനാർത്ഥി 8 വോട്ട് പിടിക്കുകയും ചെയ്തു.ബി.ജെ.പി സ്ഥാനാർത്ഥി 244 വോട്ടുകൾ നേടി. ഇത്തവണ യു.ഡി.എഫിന് 173 വോട്ടുകളാണ് കൂടിയത്. എന്നാൽ ബി.ജെ.പി.ക്ക് കഴിഞ്ഞ തവണത്തേക്കാൾ 92 വോട്ടുകൾ കുറഞ്ഞു. നേരത്തെ 336 വോട്ടുകൾ നേടിയ ബി.ജെ.പിക്ക് ഇത്തവണ 244 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 84.53% പോളിങ്ങാണ് നടന്നത്. ആകെയുള്ള 1610 വോട്ടർമാരിൽ 1361 പേർ വോട്ട് രേഖപ്പെടുത്തി.
എൽ.ഡി.എഫിലെ സി.പി.എം. സ്ഥാനാർത്ഥിയായ കെ.കെ ശശീന്ദ്രനായിരുന്നു പരീക്കടവിന്റെ വാർഡ് പ്രതിനിധി. ഇദ്ദേഹം മരണപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്.എൽ.ഡി.എഫിന് വേണ്ടി സി.പി.എമ്മിലെ ബി.ഗീതമ്മയും യു.ഡി എഫിന് വേണ്ടി കോൺഗ്രസിലെ എം.സുരേഷും ബി.ജെ.പിക്ക് പി.പി. സിന്ധുവുമാണ് മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി 582 വോട്ട് നേടി വിജയിച്ച വാർഡാണിത്. 375 വോട്ടുകളാണ് അന്ന് യു.ഡി എഫ് സ്ഥാനാർത്ഥിയായ കെ.ചന്ദ്രന് നേടാനായത്. ബി.ജെ.പി.സ്ഥാനാർത്ഥി സുമോദ് മോഹന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 336 വോട്ട് ലഭിച്ചിരുന്നു.
ഒരു പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയിലുമായിരുന്നു മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ തുടക്കം മുതൽ കാണാനായത്.