വാടകക്കാരെ ആക്രമിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ച വീട്ടുടമയും സഹായിയും അറസ്റ്റില്‍

കൊച്ചി- വാടക നല്‍കാത്തതിന്റെ വിരോധത്തില്‍ വാടകക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വീട്ടുടമസ്ഥനും കൂട്ടാളിയും കളമശ്ശേരി പോലീസിന്റെ പിടിയിലായി.      

ആലുവ തൈക്കാട്ടുകര വിടാക്കുഴ നംബാട്ടുനട വീട്ടില്‍ അലിയാര്‍ മകന്‍ നസീര്‍ എന്‍. എ (43), അസം നാഗൗണ്‍  ഗുരുബന്ധ ഫോജോര്‍ അലി (23) എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 

കളമശ്ശേരി വിടാക്കുഴ നസീറിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നസീറും ഇയാള്‍ നോര്‍ത്ത് കളമശ്ശേരിയില്‍ നടത്തിവരുന്ന ഫ്രൂട്ട്‌സ് സ്റ്റാളിലെ ജോലിക്കാരനായ അസം സ്വദേശിയായ ഫോജോര്‍ അലിയും കൂടി മുഹമ്മദ് അസ്‌കര്‍ താമസിക്കുന്ന വാടക വീട്ടിലെത്തി വാടക കുടിശ്ശിക ആവശ്യപ്പെടുകയായിരുന്നു. നല്‍കിയില്ലെങ്കില്‍ ഉടന്‍ തന്നെ വാടക വീട് ഒഴിയുവാന്‍ ഇവരോട് നസീര്‍ ആവശ്യപ്പെടുകയും ചെയ്തു. 

എന്നാല്‍ വീടൊഴിയുവാന്‍ സാവകാശം ചോദിച്ച മുഹമ്മദ് അസ്‌കറിനെ ഇവര്‍ തള്ളി മാറ്റി വീടിനകത്ത് കടന്ന് വീട്ടുസാധനങ്ങള്‍ പുറത്തേക്കെറിയുകയും ഇത് തടയുവാനെത്തിയ മുഹമ്മദ് അസ്‌കറിനേയും ഭാര്യയായ ജാസ്മിനെയും മകനായ ഷറഫുദ്ദീനേയും ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും തുടര്‍ന്ന് നസീര്‍ മുറ്റത്ത് കിടന്ന കോണ്‍ക്രീറ്റ് കട്ട കൊണ്ട് മുഹമ്മദ് അസ്‌കറിന്റെ തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. 

രക്തം വാര്‍ന്ന് അവശനിലയിലായ മുഹമ്മദ് അസ്‌കറിനെ വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ശ്രമിച്ചെങ്കിലും ഇത് അനുവദിക്കാതെ നസീറും കൂട്ടാളിയും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തുകയുമായിരുന്നു. വിവരം അറിഞ്ഞു  പോലീസ് സംഘം സ്ഥലത്തെത്തും മുന്‍പേ നസീറും കൂട്ടാളിയും കടന്നുകളഞ്ഞിരുന്നു. പരുക്കേറ്റ മൂവരേയും പോലീസാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. 

മുഹമ്മദ് അസ്‌കറിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് നിന്നാണ് ആക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.  ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ വിനോജ്, എ. എസ്. ഐ പ്രദീപ് കുമാര്‍, സി. പി. ഒമാരായ വിനോദ്, ശരത് ലാല്‍ എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
 

Latest News