മലപ്പുറം- അറബി ഭാഷാ പ്രവർത്തകനും പണ്ഡിതനും മുജാഹിദ് നേതാവുമായ കരുവള്ള മുഹമ്മദ് മൗലവി അന്തരിച്ചു. നൂറു വയസായിരുന്നു. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിൽ അറബി ഭാഷാപഠനത്തിന്റെ വളർച്ചക്കുവേണ്ടി ജീവിതം സമർപ്പിച്ച കരുവള്ളി മുഹമ്മദ് മൗലവി അറബി അധ്യാപക സമൂഹത്തിന്റെ അവകാശപ്പോരാട്ടങ്ങളുടെ മുൻനിര നായകനായിരുന്നു. അറബിക് പണ്ഡിറ്റ് യൂനിയന്റെയും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെയും അമരക്കാരനായും അദ്ദേഹം എഴുതിക്കൊടുത്ത നിവേദനങ്ങളും നടന്നുതീർത്ത വഴികളും നിരവധിയാണ്. അധ്യാപകൻ, അറബിക് വിദ്യാഭ്യാസ ഇൻസ്പെക്ടർ, പാഠപുസ്തക രചനാ കമ്മിറ്റി കൺവീനർ, കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സ്ഥാപകൻ എന്നീ നിലകളിലൊക്കെ അദ്ദേഹം വിലപ്പെട്ട സംഭാവനകളർപ്പിച്ചു. കാലിക്കറ്റ് മുസ്ലിം അസോസിയേഷന്റെ രൂപീകരണത്തിലും കേരള ഇസ്ലാമിക് സെമിനാറിന്റെ സംഘാടനത്തിലും പങ്കുവഹിച്ച കരുവള്ളി മുഹമ്മദ് മൗലവി, മുസ്ലിം സർവീസ് സൊസൈറ്റിയുടെ (എം.എസ്.എസ്) വൈസ് പ്രസിഡന്റായിരുന്നു. സാക്ഷരതാ പ്രവർത്തനങ്ങളിൽ തൽപരനായിരുന്ന അദ്ദേഹം അതിന്റെ മലപ്പുറം ജില്ലാ അക്കാദമിക് കൗൺസിൽ ചെയർമാനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി-ഉർദു സിലബസ് കമ്മിറ്റി മെമ്പർ, സലഫീ യൂനിവേഴ്സിറ്റി സെനറ്റ് മെമ്പർ, സി.ബി.എൻ.പി, ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെ ശിഷ്യത്വവും ഉമറാബാദിലെ പഠനവും മറ്റുംവഴി പുരോഗമന ആശയക്കാരനായി വളർന്ന മുഹമ്മദ് മൗലവി കേരള നദ്വത്തുൽ മുജാഹിദീന്റെ സംസ്ഥാന കൂടിയാലോചനാസമിതി അംഗവും വിദ്യാഭ്യാസ ബോർഡ് ചെയർമാനും മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റുമാണ്. 1918, മലപ്പുറം മക്കരപ്പറമ്പിനടുത്ത കരിഞ്ചാപടിയിൽ ജനിച്ച മൗലവി, 1942 ലാണ് അധ്യാപനജീവിതം ആരംഭിച്ചത്. 1962ൽ ഉത്തരമേഖലാ മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടറായി. 1974ൽ സർവീസിൽനിന്ന് വിരമിച്ചു.






