അബുദാബിയില്‍ വെളുത്ത കുഞ്ഞിനോടൊപ്പം പിടിയിലായ ഏഷ്യക്കാരന്‍ പിതാവ് തന്നെ

അബുദാബി- യു.എ.ഇയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്തത് പിതാവിനെ. അബുദാബി പാര്‍ക്കില്‍ വെച്ചാണ് ഒരു സ്ത്രീ വിളിച്ചു പറഞ്ഞതനുസരിച്ച് ഏഷ്യക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുനിറമുള്ളയാളോടൊപ്പം വെളുത്ത നിറമുളള കുട്ടിയെ കണ്ടതാണ് തട്ടിക്കൊണ്ടുവന്നതാണെന്ന സംശയത്തിനു കാരണമായതെന്ന് പറയുന്നു.
സ്ത്രീ ഇയാളെ സമീപിച്ച് കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇല്ലെന്ന് ബോധ്യമായതോടെയാണ് പോലീസിനെ വിളിച്ചത്.
പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ കുട്ടിക്ക് താമസ രേഖകളില്ലെന്ന് കണ്ടെത്തി. അതേസമയം, കുട്ടിയുടെ പിതാവ് തന്നെയാണ് ഇയാളെന്നും അറബ് വംശജയായ ഭാര്യയുടെ താമസ രേഖകള്‍ പുതുക്കാത്തതാണ് കുട്ടിക്ക് താമസ രേഖകള്‍ ഇല്ലാതിരിക്കാന്‍ കാരണമെന്നും ബോധ്യമായി. കുഞ്ഞിനെ പ്രസവിച്ച സമയത്താണ് മാതാവിന്റെ താമസ രേഖകളുടെ കാലാവധി തീര്‍ന്നത്.
രണ്ടു മാസത്തിനകം ഭാര്യയുടെയും കുഞ്ഞിന്റെയും താമസം നിയമവിധേയമാക്കുമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് വിട്ടയച്ചു. യു.എ.ഇ മന്ത്രിസഭ കഴിഞ്ഞ മാസം പ്രഖ്യാപിച്ച വിസ പൊതുമാപ്പ് പ്രയോജനപ്പെടുത്താനും ഇയാളെ ഉപദേശിച്ചു.
താമസം നിയമവിധേയമാക്കുന്നില്ലെങ്കില്‍ നിയമനടപടികളില്ലാതെ രാജ്യം വിടുന്നതിനാണ് രണ്ടു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

Latest News