Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് നടി ഐശ്വര്യ

ചെന്നൈ-കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് നടി ഐശ്വര്യ ഭാസ്‌കര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യ പ്രതികരിച്ചത്. രാവിലെ അഞ്ചു മണിക്ക് ഓട്ടോ പിടിക്കാന്‍ സഹായിക്കണമെന്ന് ഹോട്ടലിലെ റൂം ബോയിയോട് പറഞ്ഞപ്പോള്‍ സ്വന്തം കാറില്‍ അല്ലാതെ ഒറ്റയ്ക്ക് ഒരിടത്തും പോകരുത് എന്നാണ് അയാള്‍ പറഞ്ഞത്. സ്ത്രീകളെ കൊല്ലുന്ന സംഭവങ്ങളും പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചും തന്നോട് പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ കഴിയില്ലെങ്കില്‍ തമിഴ്നാട്ടിലേക്ക് വിടുക, തങ്ങള്‍ നോക്കിക്കോളം എന്നാണ് ഐശ്വര്യ പറയുന്നത്.

ഐശ്വര്യയുടെ വാക്കുകള്‍:

കുട്ടിക്കാലത്തെല്ലാം ഞാന്‍ ഓടിക്കളിച്ചു വളര്‍ന്ന സ്ഥലമാണ് കേരളം. കേരളത്തിലേക്ക് പോകുമ്പോള്‍ അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ ഞാന്‍ സ്ഥിരമായി പോകാറുണ്ട്. പക്ഷേ കുറെ നാളുകള്‍ക്ക് ഞാന്‍ കേരളത്തില്‍ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി വന്നിരുന്നു. ഷൂട്ട് കഴിഞ്ഞ് ഒരു ദിവസം ഒഴിവ് സമയം കിട്ടിയപ്പോള്‍ ഞാന്‍ തിരുവനന്തപുരത്തെ അമ്പലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം സീരിയല്‍ ചെയ്യുന്ന കമ്പനിയില്‍ അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഷൂട്ടിംഗ് ഉള്ളതുകൊണ്ട് കാര്‍ ഒന്നും ഒഴിവില്ലെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ഓട്ടോയില്‍ പോകാന്‍ തീരുമാനിച്ചു. രാവിലെ അഞ്ചു മണിക്ക് പോവുകയാണെങ്കില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വലിയ ട്രാഫിക് ഉണ്ടാകുന്നതിന് മുമ്പ് തിരിച്ചു വരാന്‍ സാധിക്കും.
അന്ന് ഹോട്ടലില്‍ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഞാന്‍ ഈ കാര്യം പറഞ്ഞു. രാവിലെ ഒരു ഓട്ടോ കിട്ടാന്‍ എന്നെ സഹായിക്കണം എന്ന് അദ്ദേഹത്തോട് പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ സുരക്ഷിതമല്ല, മാം സ്വന്തം കാര്‍ അല്ലെങ്കില്‍ കമ്പനിയുടെ കാറില്‍ മാത്രമേ പുറത്തു പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകരുതെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, താങ്കള്‍ എന്താണ് പറയുന്നത്, താന്‍ ചെറുപ്പം മുതല്‍ പോകുന്ന സ്ഥലങ്ങളാണ് ഇതൊക്കെയെന്ന്. അപ്പോഴാണ് ഇവിടെ നടന്ന കുറെ ഭയപ്പെടുത്തുന്ന സംഭവങ്ങളെ കുറിച്ച് അദ്ദേഹം എന്നോട് പറയുന്നത്.
സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവം, പോലീസുകാരനായ ഭര്‍ത്താവ് കാരണം ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സ്ത്രീധനം സംബന്ധിച്ച് പ്രശ്‌നങ്ങളിലാണ് പെണ്‍കുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഞാനും ടെലിവിഷന്‍ ചാനലുകളില്‍ കണ്ടിരുന്നു. ഈ സംഭവങ്ങള്‍ ഭീതിയുളവാക്കുന്നു. എന്റെ വിശ്വസ്തനായ ഡ്രൈവര്‍ക്കൊപ്പം അല്ലെങ്കില്‍ സ്വന്തമായി കാറോ അംഗരക്ഷകരോ ഇല്ലെങ്കില്‍ കുട്ടിക്കാലം മുതല്‍ ഞാന്‍ സന്ദര്‍ശിച്ച ഈ ക്ഷേത്രങ്ങളിലൊന്നും തനിക്ക് പോകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
പണ്ടൊരിക്കല്‍ ഞാന്‍ ഷൂട്ടിംഗിനായി തിരുവല്ലയിലായിരിക്കുമ്പോള്‍ ബസ് സ്റ്റോപ്പിലേക്കുള്ള റോഡില്‍ ഒരു ആണ്‍കുട്ടി കാമുകിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്. സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ എവിടെ എന്നാണ് ഞാന്‍ ചോദിക്കുന്നത്. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കാത്തത്. സ്ത്രീ സംഘടനകള്‍ എവിടെയാണ്. ജനങ്ങള്‍ വോട്ട് നല്‍കി തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്.
പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിട്ട് തിരിച്ചു വരുന്നത് വരെ തങ്ങള്‍ക്ക് പേടിയാണ് മാഡം എന്നാണ് ഡ്രൈവര്‍മാര്‍ എന്നോട് പറയുന്നത്. ഇതെല്ലാം കേട്ടിട്ട് എനിക്ക് തന്നെ ഭയം തോന്നി. എനിക്ക് വിശ്വസിക്കാനായില്ല. ഒന്നോ രണ്ടോ ദിവസം അവധി കിട്ടിയാല്‍ കേരളത്തില്‍ ഹോട്ടലില്‍ തന്നെ സമയം ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇത് എന്റെ നാട്ടില്‍ ആണെങ്കില്‍ വലിയ നടപടികള്‍ സ്വീകരിച്ചേനെ. കേരളത്തില്‍ നിയമസംവിധാനങ്ങള്‍ ഇതൊന്നും വേണ്ടതുപോലെ നടപടി എടുക്കുന്നില്ല എന്ന് പറയുന്നതു വളരെ കഷ്ടമാണ്. ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് യുവതലമുറ കടന്നുപോകുന്നത്.
സുരക്ഷ കൊടുക്കാന്‍ കഴിയാത്ത നിങ്ങള്‍ വിഡ്ഢികളാണ്. സാക്ഷരത ഏറ്റവും കൂടുതല്‍ ഉള്ള നാട്ടില്‍ സ്‌കൂള്‍ കാലം മുതല്‍ സ്ത്രീ സുരക്ഷ പഠിപ്പിച്ചു വേണം കുട്ടികളെ വളര്‍ത്താന്‍. ഇതിനൊന്നും പ്രാധാന്യം കൊടുക്കാത്ത സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളെ വിട്ട് പഠിപ്പിക്കണോ എന്ന് സ്വയം ആലോചിക്കുക. മറ്റു വഴികള്‍ ഇല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ തമിഴ്‌നാട്ടിലേക്ക് അയക്കുക. ഞങ്ങള്‍ നോക്കിക്കോളാം. ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല ഇതു പറയുന്നത്. ആക്രമണത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം. നീതിയും ന്യായവും കേരളത്തില്‍ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട്.
 

Latest News