Sorry, you need to enable JavaScript to visit this website.

ദീർഘനേരം സൂര്യതാപമേൽക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പ്രാഥമികാരോഗ്യ കോർപ്പറേഷൻ

ദോഹ- വേനൽ കടുക്കുമ്പോൾ ദീർഘനേരം സൂര്യതാപമേൽക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പ്രാഥമികാരോഗ്യ കോർപ്പറേഷൻ. അനുദിനം ചൂട് കൂടുന്ന സാഹചര്യത്തിൽ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്ന് പൊതുജനങ്ങൾ സ്വയം പരിരക്ഷിക്കണമെന്ന് പ്രാഥമികാരോഗ്യ കോർപ്പറേഷൻ (പിഎച്ച്സിസി) നിർദേശിച്ചു.

വേനൽക്കാലത്തെ കടുത്ത ചൂട് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ശാരീരിക പ്രവർത്തനങ്ങളോടൊപ്പം ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് താപ സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം, ചിലപ്പോൾ ചൂട് കാരണമുള്ള ക്ഷീണവുമുണ്ടാകാം. വിയർപ്പിന്റെ ബാഷ്പീകരണത്തിലൂടെ ശരീരം ഫലപ്രദമായി തണുപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ചൂട് സമ്മർദ്ദം ഉണ്ടാകുന്നത്. ചികിത്സിച്ചില്ലെങ്കിൽ, ഇത് ഹീറ്റ് സ്ട്രോക്കിലേക്ക് പുരോഗമിക്കും. ഉമ്മുസലാൽ ഹെൽത്ത് സെന്റർ & സീനിയർ കൺസൾട്ടന്റ് ഫാമിലി മെഡിസിൻ മാനേജർ ഡോ. നൈല ദാർവിഷ് സാദ് പറഞ്ഞു.

അമിതമായ വിയർപ്പ്, തലകറക്കം, ദ്രുതഗതിയിലുള്ള പൾസ്, കുറഞ്ഞ രക്തസമ്മർദ്ദം, ഓക്കാനം, ബോധക്ഷയം എന്നിവയാണ് ചൂട് സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ. ചൂട് പിരിമുറുക്കം പരിഹരിക്കാൻ, വ്യക്തി തണുത്തതും തണലുള്ളതുമായ സ്ഥലത്തേക്ക് മാറുകയും വെള്ളം കുടിക്കുകയും തണുത്ത വെള്ളം ഉപയോഗിച്ച് അവന്റെ / അവളുടെ ശരീരം തണുപ്പിക്കുകയും വേണം.

ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിൽ പൊള്ളലിന് കാരണമാകുമെന്ന് ഡോ. സാദ് കൂട്ടിച്ചേർത്തു. സൂര്യപ്രകാശം ഏൽക്കുന്ന ഭാഗങ്ങളിൽ സൺസ്‌ക്രീൻ ക്രീമുകൾ പുരട്ടാൻ അവർ ആളുകളെ ഉപദേശിച്ചു.

ധാരാളം വെള്ളം കുടിക്കാൻ അവർ ഉപദേശിച്ചു. വിയർപ്പിലൂടെ ശരീരത്തിന്റെ ദ്രാവകം നഷ്ടപ്പെടുന്നത് നികത്താൻ ഒരു ദിവസം 6 മുതൽ 8 ഗ്ലാസ് വരെ,തണുത്തതും മധുരമില്ലാത്തതുമായ ദ്രാവകങ്ങൾ നല്ലതാണെന്ന്് അവർ പറഞ്ഞു.

സൂര്യരശ്മികൾ ശക്തമാകുമ്പോൾ ആളുകൾ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ഹാനികരമായ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുകയും അൾട്രാവയലറ്റ് അബ്സോർബറുകളായി പ്രവർത്തിക്കുകയും ചെയ്യുന്ന നീളമുള്ള കൈകളുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും വീതിയുള്ള തൊപ്പിയും സൺഗ്ലാസുകളും ഉപയോഗിക്കുകയും ചെയ്യുന്നത് ഗുണകരമാകുമെന്നും ഡോ. സാദ് അഭിപ്രായപ്പെട്ടു.

Latest News