കഴിഞ്ഞ പന്ത്രണ്ടു മാസക്കാലത്ത് ആഗോള തലത്തിൽ പ്രകൃതി വാതക വില 70 ശതമാനത്തിലേറെ കുറഞ്ഞു. മുംബൈ എംസിഎക്‌സിൽ 801 രൂപ വരെ ഉയർന്ന് സർവകാല റെേക്കാർഡിലെത്തിയ വില ഒരു വർഷത്തിനിടെ 250 രൂപയിലേക്കു താണു. വാതക വില ഏറ്റവും അസ്ഥിരമായിരുന്നത് കഴിഞ്ഞ വർഷമാണ്. റഷ്യ-ഉക്രൈൻ യുദ്ധത്തെത്തുടർന്നുണ്ടായ ഉൽപാദന വിതരണ പ്രശ്‌നങ്ങളും പ്രകൃതി വാതകത്തിന്റെ ഏറ്റവും വലിയ ഉൽപാദകരായ യു.എസിൽ നിന്നുള്ള തടസ്സങ്ങളും ഉൽപന്ന വിലയിൽ അസാധാരണമായ കയറ്റിറക്കങ്ങളുണ്ടാക്കി. റഷ്യ കഴിഞ്ഞ വർഷം അവരുടെ പ്രകൃതി വാതക കയറ്റുമതി പാശ്ചാത്യ രാജ്യങ്ങൾക്കെതിരെയുള്ള ഒരു സാമ്പത്തിക ആയുധമായി ഉപയോഗിച്ചത് ഇന്ധന ക്ഷാമത്തിനിടയാക്കിയതിനെത്തുടർന്ന് വില കുതിച്ചുയർന്നു. വ്യവസായങ്ങളെ ആഗോള തലത്തിൽ ഇതു ബാധിക്കുകയും ഉപഭോക്താക്കൾക്കും ബസിനസുകൾക്കും സാമ്പത്തിക മേഖലയ്ക്ക് പൊതുവെയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമാണ്. യൂറോപ്പ് റഷ്യൻ വാതകത്തിനു ബദൽ കണ്ടെത്തുകയും തണുപ്പുകാലം മുമ്പെങ്ങുമില്ലാത്ത വിധം ക്‌ളേശരഹിതമാവുകയും ചെയ്തതോടെ പ്രകൃതി വാതകത്തിലുള്ള ആശ്രയം കുറഞ്ഞു. ആഗോള സാമ്പത്തിക വളർച്ച ദുർബലമായതും വാതക വിലയെ ബാധിച്ചു. വ്യവസായ മേഖലയിൽ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) പരക്കെ ഉപയോഗിക്കപ്പെടുന്നതിനാൽ അതിന്റെ വിലയും വ്യവസായ ഡിമാന്റും തമ്മിൽ അടുത്ത ബന്ധമുണ്ട്. പ്രകൃതി വാതക ഉപയോഗത്തിൽ ലോകത്ത് മൂന്നാം സ്ഥാനമുള്ള ചൈനയിൽ ഈയിടെ സാമ്പത്തിക രംഗത്തുണ്ടായ ആശയക്കുഴപ്പവും കൂടിയ പലിശ നിരക്കുകൾ കാരണം ആഗോള സാമ്പത്തിക വളർച്ചയിലെ പ്രശ്‌നങ്ങളും വ്യവസായ പ്രവർത്തനങ്ങളെയും അതേത്തുടർന്ന് ഊർജ ഉൽപന്നങ്ങളുടെ ഡിമാന്റിനെയും ബാധിച്ചു. ഊർജ ഉൽപാദനമാണ് പ്രകൃതി വാതകം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന മേഖലകളിലൊന്ന്. എന്നാൽ ഈയടുത്ത കാലത്തായി വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് പ്രകൃതി വാതകത്തിന്റെ ഉപയോഗം കമ്പനികൾ കുറച്ചിട്ടുണ്ട്.
യു.എസിൽ എൽ.എൻ.ജി കയറ്റുമതി ടെർമിനലുകളിലേക്ക് പൈപ് ലൈനുകളിലൂടെയുള്ള വാതക പ്രവാഹം 2023 ലെ ആദ്യ ആറു മാസങ്ങളിൽ കൂടുതലായിരുന്നു. ഊർജ വകുപ്പിന്റെ കണക്കുകളനുസരിച്ച് യു.എസിലെ വാതക കയറ്റുമതിയിൽ വളർച്ചയുണ്ടായിട്ടുണ്ട്. ഉക്രൈനെതിരായ യുദ്ധത്തെത്തുടർന്ന് റഷ്യൻ എണ്ണയും വാതകവും ഉപയോഗിക്കുന്നതിന് യൂറോപ്യൻ രാജ്യങ്ങൾ നിരോധം ഏർപ്പെടുത്തിയതിനെത്തുടർന്നാണ് യു.എസ് ഉൽപന്നങ്ങൾക്ക് ഡിമാന്റ് കൂടിയത്. ഡിമാന്റ്-സപ്‌ളൈ അനുപാതത്തിലെ പ്രശ്‌നങ്ങൾ, കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക വളർച്ച, രാഷ്ട്രീയ സംഭവ വികാസങ്ങൾ എന്നിവ തന്നെയായിരിക്കും ഭാവിയിലും വില നിർണയത്തിൽ നിർണായക പങ്കു വഹിക്കുക. ഡിമാന്റ് വിതരണത്തേക്കാൾ കൂടുതലായാൽ ക്ഷാമം കാരണം വില കൂടാൻ തുടങ്ങും. നേരേമറിച്ച് വിതരണം കൂടിയാൽ വില കുറയുകയും ചെയ്യും. ചരക്കു പട്ടികയിൽ കൂടുതലുള്ളവ വിറ്റൊഴിവാക്കാൻ ഉൽപാദകർ ശ്രമിക്കുന്നത് സ്വാഭാവികം.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ കമ്മോഡിറ്റി മേധാവിയാണ് ലേഖകൻ)