സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം- സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റ് പി. ആര്‍ ചേംബറില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നടത്തും. കഴിഞ്ഞ ദിവസം പ്രഖ്യാപനം തീരുമാനിച്ചിരുന്നെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 

ഈ വര്‍ഷം 154 ചിത്രങ്ങളാണ് പുരസ്‌കാരങ്ങള്‍ക്കായി മാറ്റുരച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന പുരസ്‌കാര നിര്‍ണയത്തില്‍ 42 ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്. മുന്‍വര്‍ഷങ്ങളിലേത് പോലെ മുഖ്യധാരാ സിനിമകള്‍ക്ക് പുറമേ നിരവധി ഫെസ്റ്റിവല്‍ സിനിമകളും ശക്തമായ മത്സരവുമായി രംഗത്തുണ്ട്. 

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ0 നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട്, തരൂണ്‍ മൂര്‍ത്തി ഒരുക്കിയ സൗദി വെള്ളക്ക, മമ്മൂട്ടിയുടെ റത്തീന ചിത്രം പുഴു, അപ്പന്‍ തുടങ്ങിയ സിനിമകളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന.

പ്രധാന ജൂറിയില്‍ ഡോ. കെ. എം. ഷീബ, വി. ജെ. ജയിംസ്, സംവിധായകന്‍ റോയ് പി. തോമസ്, നിര്‍മ്മാതാവ് ബി. രാകേഷ്, സംവിധായകന്‍ സജാസ് റഹ്മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരാണുള്ളത്. അവസാന ജൂറിയില്‍ ചലച്ചിത്ര പ്രവര്‍ത്തകരായ നേമം പുഷ്പരാജ്, കെ. കെ. മധുസൂദനന്‍ എന്നിവരും ഉള്‍പ്പെടുന്നു.

Latest News