Sorry, you need to enable JavaScript to visit this website.

അബുദാബിയിൽ ഐ.ഐ.ടി ക്യാമ്പസ്, നിർണായക പ്രഖ്യാപനവുമായി മോഡി

അബുദാബി-പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗൾഫ് സന്ദർശനത്തിനിടെ ഇന്ത്യയും യു.എ.ഇയും തമ്മിൽ സുപ്രധാന സാമ്പത്തിക സഹകരണ കരാറിൽ ഒപ്പുവെച്ചു. അബുദാബിയിൽ ഐ.ഐ.ടി ക്യാമ്പസ് സ്ഥാപിക്കുമെന്നതാണ് ഇതിൽ പ്രധാനം. 
അതിർത്തി കടന്നുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഗൾഫ് രാജ്യത്തിന്റെ തൽക്ഷണ പേയ്മെന്റ് പ്ലാറ്റ്ഫോമുമായി (ഐ.പി.പി) പരസ്പരം ബന്ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. 'ഇത് ഇന്ത്യ-യുഎഇ സഹകരണത്തിന്റെ വളരെ പ്രധാനപ്പെട്ട വശമാണ്. ഇത് മെച്ചപ്പെട്ട സാമ്പത്തിക സഹകരണത്തിന് വഴിയൊരുക്കുകയും അന്താരാഷ്ട്ര സാമ്പത്തിക ഇടപെടലുകൾ ലളിതമാക്കുകയും ചെയ്യുമെന്ന് മോഡി ട്വീറ്റ് ചെയ്തു. 
രണ്ട് രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രാലയങ്ങളും കരാറിൽ ഒപ്പിട്ടു. ഇതനുസരിച്ച് ഐ.ഐ.ടി ശാഖ സ്ഥാപിക്കാൻ തീരുമാനിച്ചു.
'ഇത് ഞങ്ങളുടെ വിദ്യാഭ്യാസ അന്തർദേശീയവൽക്കരണത്തിലെ ഒരു സുപ്രധാന മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു, ഇന്ത്യയുടെ നവീകരണ വൈദഗ്ദ്ധ്യത്തിന്റെ തെളിവാണ്. വിദ്യാഭ്യാസം നമ്മെ ഒന്നിപ്പിക്കുന്ന ബന്ധമാണ്, നവീകരണത്തെ ജ്വലിപ്പിക്കുന്ന തീപ്പൊരിയാണിത്. പരസ്പര സമൃദ്ധിക്കും ആഗോള പുരോഗതിക്കും വേണ്ടി ഞങ്ങൾ ഈ ശക്തി പ്രയോജനപ്പെടുത്തും-മോഡി ട്വീറ്റ് ചെയ്തു. 
ഇന്ന് രാവിലെ ഫ്രാൻസിൽ നിന്ന് അബുദാബിയിലേക്ക് പറന്ന പ്രധാനമന്ത്രി മോഡി, യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണുന്നതിൽ എപ്പോഴും സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഊർജവും വികസന കാഴ്ചപ്പാടും പ്രശംസനീയമാണെന്നും മോഡി ട്വീറ്റ് ചെയ്തു. 
കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതിന് ശേഷം ഇന്ത്യ-യുഎഇ വ്യാപാരത്തിൽ 20% വർധനയുണ്ടായതായും പ്രധാനമന്ത്രി പറഞ്ഞു. യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം.
മിസ്റ്റർ അൽ നഹ്യാനിൽ നിന്ന് തനിക്ക് ഒരു സഹോദരന്റെ സ്‌നേഹം ലഭിച്ചുവെന്നും ഇന്ത്യക്കാർ അദ്ദേഹത്തെ ഒരു 'യഥാർത്ഥ സുഹൃത്ത്' ആയി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

Latest News