രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സൂചന, വി. മുരളീധരന് ആറ്റിങ്ങല്‍

കൊല്ലം - ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ മത്സരിക്കും. വി.മുരളീധരനും രാജീവ് ചന്ദ്രശേഖറുമാണ് കേരളത്തില്‍നിന്ന് ബി.ജെ.പി.ക്കുവേണ്ടി ജനവിധി തേടുക. ആറ്റിങ്ങലിലാണ് വി.മുരളീധരന്‍ മത്സരിക്കുക. തിരുവനന്തപുരമാണ് രാജീവ് ചന്ദ്രശേഖറിനായി നോക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയ രാജീവ് ചന്ദ്രശേഖര്‍ സാമുദായിക നേതാക്കളെയും മറ്റും കണ്ടിരുന്നു.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, സി.കൃഷ്ണകുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ് എന്നിവരെല്ലാം മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ താത്പര്യം. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഇടഞ്ഞുനില്‍ക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനും സ്ഥാനാര്‍ഥിത്വം നല്‍കുമെന്നാണ് വിവരം.

കൊല്ലത്താവും കുമ്മനം രാജശേഖരന്‍ മത്സരിക്കുക.  പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍. ചാലക്കുടി-ജേക്കബ് തോമസ്, എ.എന്‍.രാധാകൃഷ്ണന്‍, പാലക്കാട്- ശോഭ സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍, മലപ്പുറം-എ.പി.അബ്ദുള്ളക്കുട്ടി, കോഴിക്കോട്-എം.ടി.രമേശ്, കണ്ണൂര്‍-പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിങ്ങനെ സാധ്യത കല്‍പിക്കപ്പെടുന്നു.

 

Latest News