കയ്റോ - ഈ വർഷം ഒന്നര കോടി വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാനാണ് ഈജിപ്ത് ലക്ഷ്യമിടുന്നതെന്ന് ഈജിപ്ഷ്യൻ ടൂറിസം മന്ത്രി അഹ്മദ് ഈസ പറഞ്ഞു. ഓരോ വിനോദ സഞ്ചാരിയും ശരാശരി 1,000 ഡോളർ വീതം രാജ്യത്ത് ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ വരുമാനം കൈവരിക്കാൻ സാധിക്കുന്നപക്ഷം വിനോദ സഞ്ചാര വ്യവസായ മേഖലയിലെ ഈ കൊല്ലത്തെ വരുമാനം സർവകാല റെക്കോർഡ് ആയിരിക്കും. കൊറോണ മഹാമാരി വ്യാപനത്തിനുമുമ്പ് 2019 ൽ വിദേശ വിനോദ സഞ്ചാരികൾ 1,300 കോടി ഡോളർ രാജ്യത്ത് ചെലവഴിച്ചിരുന്നു.
ഈ കൊല്ലം ആദ്യത്തെ ആറു മാസക്കാലത്ത് 70 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് രാജ്യത്തെത്തിയത്. ടൂറിസ്റ്റുകളിൽ ഒന്നാം സ്ഥാനത്ത് ജർമൻകാരാണ്. ആകെ ടൂറിസ്റ്റുകളിൽ പത്തു ശതമാനം ജർമൻകാരായിരുന്നു. രണ്ടാം സ്ഥാനത്ത് റഷ്യക്കാരാണ്. അടുത്ത കൊല്ലം 1.8 കോടി വിദേശ ടൂറിസ്റ്റുകൾ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന ഒക്‌ടോബറിൽ ഗ്രാന്റ് ഈജിപ്ഷ്യൻ മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നതോടെ കയ്‌റോ പ്രധാനപ്പെട്ടതും സംയോജിതവുമായ ടൂറിസം കേന്ദ്രമായി മാറും. ഇപ്പോൾ രാജ്യത്തെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം യൂറോപ്യൻ, അമേരിക്കൻ ടൂറിസ്റ്റുകളും കടന്നുപോകുന്ന വഴിയാണ് കയ്‌റോ.
വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ പ്രതിവർഷം 25 മുതൽ 30 ശതമാനം വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഇത് രാജ്യത്ത് ഹോട്ടൽ മുറികൾക്കുള്ള ആവശ്യം വലിയ തോതിൽ ഉയർത്തും. 2025 ഓടെ ടൂറിസം മേഖലാ വരുമാനം 3,000 കോടി ഡോളറായി ഉയർത്താനും ലക്ഷ്യമിടുന്നതായി അഹ്മദ് ഈസ പറഞ്ഞു.