സില്‍വര്‍ ലൈനില്‍ ഇ. ശ്രീധരനേയും ഒപ്പം കൂട്ടി പിണറായി, മാറ്റം വേണമെന്ന് നിര്‍ദേശം

തിരുവനന്തപുരം- സില്‍വര്‍ലൈന്‍ അതേപടി നടപ്പാക്കാനാകില്ലെന്നും പദ്ധതിയില്‍ മാറ്റം വേണമെന്നും വ്യക്തമാക്കുന്ന മെട്രോമാന്‍ ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചു. ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വഴിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
ആദ്യം സെമി ഹൈസ്പീഡ് റെയില്‍ വേണമെന്നും പിന്നീട് ഇത് ഹൈസ്പീഡാക്കണമെന്നും ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ പാതയെ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയണം. നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. ബ്രോഡ്ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉള്‍പ്പടെ കേരളത്തിനു പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കില്‍ മാത്രമേ പദ്ധതി പ്രായോഗികമാകൂ.
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് കെ.വി തോമസ് പറഞ്ഞു. ഇ. ശ്രീധരന്റെ നിര്‍ദേശങ്ങള്‍ നിലവില്‍ മുഖ്യമന്ത്രിയുടെ മുന്നിലാണ്. കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ. ശ്രീധരനും കെ.വി. തോമസുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു കെ-റെയില്‍ പദ്ധതിക്ക് വീണ്ടും അനക്കംവെച്ചത്. കെ-റെയില്‍ പദ്ധതി പ്രാവര്‍ത്തികമാകാന്‍ ഇ. ശ്രീധരന്‍ ബദല്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചതോടെ അദ്ദേഹവും പദ്ധതിയുടെ ഭാഗമായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

 

Latest News