അഗ്‌നിവീര്‍ പദ്ധതിയില്‍ 50 ശതമാനം പേരെ സൈന്യത്തില്‍ തുടര്‍ന്നും നിലനിര്‍ത്താന്‍ ആലോചന

ന്യൂദല്‍ഹി - സൈന്യത്തിലേക്കുള്ള റിക്രൂട്ടിംഗ് പദ്ധതിയായ അഗ്‌നിപഥിന്റെ സേവന വ്യവസ്ഥ പരിഷ്‌കരിക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെപരിഗണനയില്‍. അഗ്നിവീര്‍മാരായി സെലക്ഷന്‍ ലഭിച്ച 50 ശതമാനം പേരെ പദ്ധതി കാലാവധിക്ക് ശേഷവും സൈന്യത്തില്‍ നിലനിര്‍ത്താനാണ് ആലോചന. നിലവില്‍ 25 ശതമാനം പേരെ നിലനിര്‍ത്തുമെന്നായിരുന്നു തീരുമാനം. 75 ശതമാനം പേരെ നാല് വര്‍ഷത്തിന് ശേഷം ഒഴിവാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നത്. നാലു വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് 50 ശതമാനം പേരെ നിലനിര്‍ത്താനാണ് ആലോചന. ഓരോ വര്‍ഷവും 60,000 സൈനികര്‍ സൈന്യത്തില്‍ നിന്ന് വിരമിക്കുന്നത്. ഇതുകൂടി കണക്കിലെടുത്താണ് അഗ്‌നിപഥ് സേനാംഗങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ നിലനിര്‍ത്താന്‍ തീരുമാനിക്കുന്നത്. അഗ്നിവീര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ന്യായമായ കാരണങ്ങളില്ലാതെ പരിശീലനം പൂര്‍ത്തിയാക്കാതെ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നവരില്‍ നിന്ന് അതുവരെയുള്ള ചെലവ് ഈടാക്കാനും പ്രതിരോധ മന്ത്രാലയം തീരുമാനിക്കുന്നുണ്ട്.  2022ലാണ് കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി കൊണ്ടുവന്നത്. ഇതുവരെ രണ്ടു ബാച്ചുകളിലായി 40,000 അഗ്‌നിവീരുകളാണ് സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നത്.

 

Latest News