തിരുവനന്തപുരം-കണ്ണൂര്‍ ദൂരം ഒരു മണിക്കൂറില്‍  എത്താവുന്ന അതിവേഗ പാത ഒരുക്കാം-ഇ. ശ്രീധരന്‍  

പൊന്നാനി- കേരളത്തില്‍ അതിവേഗ റെയില്‍പാത വേണമെന്നും എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച കെ റെയില്‍ പദ്ധതി പ്രായോഗികമല്ലെന്നും ഇ ശ്രീധരന്‍. തുരങ്കപാതയും എലവേറ്റഡ് പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തില്‍ പ്രായോഗികം. ഇത് പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്തുനിന്ന് 1 മണിക്കൂര്‍ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം.സംസ്ഥാന സര്‍ക്കാര്‍ തയ്യാറെങ്കില്‍ രാഷ്ട്രീയം നോക്കാതെ പദ്ധതിനടത്തിപ്പ് ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നും ശ്രീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി  കെവി തോമസ് പൊന്നാനിയിലെത്തി ചര്‍ച്ച നടത്തി മടങ്ങിയ ശേഷം കെ റെയിലുമായി ബന്ധപ്പെട്ട് ശ്രീധരന്റേതെന്ന പേരില്‍ പ്രസ്താവന വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തിയാണ് അദ്ദേഹത്തിന്റെ വിശദീകരണം. 
നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിലിന്റെ പ്രധാന പ്രശ്നം. ഇത്രയും ഭൂമിയേറ്റെടുക്കല്‍ പ്രായോഗികമല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. ഇരു ഭാഗത്തും ഉയരത്തില്‍ മതില്‍ കെട്ടി വേര്‍തിരിക്കുന്നതിനാല്‍ പ്രാദേശിക യാത്രയെയും ചുറ്റുപാടിനെയും ബാധിക്കും. 
അലൈന്‍മെന്റിലും അപാകതയുണ്ട്. മൂവായിരത്തിലധികം പാലങ്ങള്‍ വേണ്ടിവരും. ഇതിനുള്ള ചെലവുകളൊന്നും കെ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്രയും തുക ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി വിഭാവനം ചെയ്യുന്ന വേഗവും കുറവാണ്. കെ റെയിലിന് അനുമതി കിട്ടുമെന്ന പ്രതീക്ഷയുമില്ല.- അദ്ദേഹം പറഞ്ഞു. 

Latest News