മലപ്പുറത്ത് യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തി എട്ടു ലക്ഷം കവര്‍ന്ന കേസില്‍ നാലു പേര്‍ പിടിയില്‍

മഞ്ചേരി-യാത്രക്കാരനെ കാറിടിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും  എട്ടു  ലക്ഷം  രൂപ കവര്‍ന്ന കേസില്‍ നാലു പേര്‍ മഞ്ചേരി പോലീസിന്റെ പിടിയിലായി. പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ വയല സ്വദേശി കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത് (20), വടെക്കെടത്തുകാവ് നിരന്നകായലില്‍ വീട്ടില്‍ രൂപന്‍രാജ്  (23), വടക്കെടത്തുകാവ്, മുല്ലവേലി പടിഞ്ഞാറ്റേതില്‍ വീട്ടില്‍ സൂരജ് (23), അടൂര്‍ പന്നിവിഴ വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22)
എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 23 ന് പൂക്കോട്ടൂര്‍ അങ്ങാടിയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന മൊറയൂര്‍ സ്വദേശിയെ  
കാറുകൊണ്ടിടിച്ച് തള്ളിയിടുകയും വടിവാള്‍ വീശിയും കുരുമുളക് സ്‌പ്രേ മുഖത്തേക്ക് അടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുഴല്‍പണം കവര്‍ന്ന കേസിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെക്കുറിച്ച് മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ദാസിനു ലഭിച്ച വിവരത്തെ തുടര്‍ന്നു മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ബഷീറിന്റെ നിര്‍ദേശപ്രകാരം പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ  ജോബി തോമസ്, റിയാസ് ചാക്കിരി,  മഞ്ചേരി എസ്‌ഐമാരായ സുജിത്ത്, ബഷീര്‍,  പോലീസ് ഉദ്യോഗസ്ഥരായ അനീഷ് ചാക്കോ, ഐ.കെ. ദിനേഷ്, പി.സലീം, ആര്‍. ഷഹേഷ്, കെ. ജസീര്‍, ഹക്കിം എന്നിവര്‍  ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

 

Latest News