പ്രമുഖ സിനിമാ നിര്‍മ്മാതാവായിരുന്ന അച്ചാണി രവി നിര്യാതനായി

കൊല്ലം - പ്രമുഖ സിനിമ നിര്‍മ്മാതാവും ജനറല്‍ പിക്‌ചേഴ്‌സ് ഉടമയുമായിരുന്ന കെ. രവീന്ദ്രനാഥന്‍ നായര്‍ എന്ന അച്ചാണി രവി നിര്യാതനായി. 90 വയസായിരുന്നു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. 14 സിനിമകളാണ് അദ്ദേഹം നിര്‍മ്മിച്ചത്. ഇതിന് 18 ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുമുണ്ട്. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, പി ഭാസ്‌കരന്‍ തുടങ്ങിയ വിഖ്യാത ചലച്ചിത്രകാരന്‍മാരുടെ സിനിമകളായിരുന്ന അച്ചാണി രവി നിര്‍മ്മിച്ചത്. 
1967ല്‍ 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍ പിക്‌ചേഴ്സ് ആരംഭിച്ചത്. പി ഭാസ്‌കരന്‍ ആയിരുന്നു സംവിധാനം. 68-ല്‍ 'ലക്ഷപ്രഭു', 69-ല്‍ 'കാട്ടുകുരങ്ങ്' എന്നീ ചിത്രങ്ങളും പി ഭാസ്‌കരന്‍ ജനറല്‍ പിക്‌ചേഴ്സിനുവേണ്ടി സംവിധാനം ചെയ്തു. 73-ല്‍ എ വിന്‍സെന്റിന്റെ 'അച്ചാണി', 77-ല്‍ 'കാഞ്ചനസീത', 78-ല്‍ 'തമ്പ്', 79-ല്‍ 'കുമ്മാട്ടി' 80-ല്‍ 'എസ്തപ്പാന്‍', 81-ല്‍ 'പോക്കുവെയില്‍' എന്നീ ചിത്രങ്ങള്‍ അരവിന്ദന്‍ ഒരുക്കി. 82-ല്‍ എം ടി വാസുദേവന്‍ നായര്‍ 'മഞ്ഞ്' സംവിധാനം ചെയ്തു. 84-ല്‍ 'മുഖാമുഖം', 87-ല്‍ 'അനന്തരം', 94-ല്‍ 'വിധേയന്‍' എന്നീ ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനും അച്ചാണ് രവിയ്ക്ക് വേണ്ടി സംവിധാനം ചെയ്തു. 
 എസ്തപ്പാന്‍ എന്ന സിനിമയില്‍ ചെറിയ റോളില്‍ അഭിനയിച്ചിട്ടുണ്ട്.  ഭാര്യ ഉഷ 'തമ്പ്' എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയ രവീന്ദ്രനാഥന്‍ നായര്‍ ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Latest News