പുതൂരിലെ പള്ളിവിലക്കിനെതിരെ  'അനക്ക് എന്തിന്റെ കേടാ' എന്ന ചിത്രത്തിന്റെ സംവിധായകന്‍

കൊച്ചി- ചങ്ങനാശ്ശേരി പുതൂര്‍ ജമാഅത്തില്‍ ബാര്‍ബര്‍ സമുദായക്കാര്‍ക്ക് പൊതുയോഗത്തില്‍ 
പങ്കെടുക്കുന്നതല്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതികരിച്ച് സംവിധായകന്‍ ഷമീര്‍ ഭരതന്നുര്‍. തങ്ങളുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന സിനിമ 'അനക്ക് എന്തിന്റെ കേടാ'യുടെ പ്രമേയം ഇതാണെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമയിലെ ഒരു രംഗവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ചങ്ങനാശ്ശേരി പുതൂര്‍ ജമാഅത്തില്‍ വിവേചനം, ബാര്‍ബര്‍, ലബ്ബ വിഭാഗങ്ങള്‍ക്ക് പൊതുയോഗത്തില്‍ പ്രവേശനമില്ല എന്ന വാര്‍ത്ത കണ്ടു. സംഭവം അപലനീയമാണ്. മുസ്ലിം സമുദായത്തിലെ ബാര്‍ബര്‍ വിഭാഗങ്ങളിലുള്ളവരോട് നമ്മുടെ നാട്ടിലെ ചില മഹല്ലുകാര്‍ ക്രൂരമായ വിവേചനം കാട്ടാറുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്  ഇതുവരെ ചര്‍ച്ചയായിട്ടില്ല. ജാതി തിരിച്ചുള്ള ഈ വിവേചനം അപരിഷ്‌കൃതമാണ്. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമില്‍ ജാതിയില്ല. 

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഒരാള്‍ എന്ന നിലക്ക് ജാതി വിവേചനം അവിടെയെവിടെയും എനിക്ക്  കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ പലയിടത്തും അങ്ങനെയല്ല. ഇവിടെ പല മഹല്ലുകളിലും മുസ്ലിം ബാര്‍ബര്‍മാരെ അകറ്റി നിര്‍ത്തിയിരിക്കുന്നു. അവരുടെ വീടുകളില്‍നിന്ന് മുഖ്യധാരയിലുള്ളവര്‍ വിവാഹം കഴിക്കില്ല. അവര്‍ക്ക് പല മഹല്ലുകളിലും സാമൂഹികമായ പരിഗണനകളില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ട് വര്‍ഷങ്ങളായി. 

ഇത്തരം വിവേചനത്തിനെതിരായ കണ്ണുതുറപ്പിക്കലാണ് 'അനക്ക് എന്തിന്റെ കേടാ' എന്ന  സിനിമ എന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഷമീര്‍ ഭരതന്നൂര്‍ അഭിപ്രായപ്പെട്ടു. ചിത്രം ഉടന്‍ റിലീസിന് തയ്യാറെടുക്കുന്നു.

Latest News