Sorry, you need to enable JavaScript to visit this website.

കരിപ്പൂരിന്റെ വികസനം സാധ്യമാക്കണമെന്ന് എയർ പാസഞ്ചേഴ്‌സ് അസോസിയേഷൻ

ദോഹ- കരിപ്പൂരിന്റെ വികസനം സാധ്യമാക്കണമെന്ന് കാലിക്കറ്റ് എയർ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുകയും പരിസ്ഥിതി ആഘാത റിപ്പോർട്ട് അടക്കമുള്ള നടപടിക്രമങ്ങൾ വേഗം പൂർത്തീകരിച്ച് വികസനം സാധ്യമാക്കണമെന്നുമാണ് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്‌സ് അസോസിയേഷൻ കേരള സർക്കാറിനോടും ബന്ധപ്പെട്ട എം.പിമാരോടും നിവേദനത്തിലൂടെ  ആവശ്യപ്പെട്ടത്.
നേരത്തെ 2023 മാർച്ച് 31 നകം ഭൂമി ഏറ്റെടുത്ത് നൽകണമെന്നായിരുന്നു കേന്ദ്രം നിർദേശിച്ചത്. സ്ഥലം ഏറ്റെടുത്ത് നൽകിയില്ലെങ്കിൽ റൺവേയുടെ നീളം കുറച്ച് 2023 ഓഗസ്റ്റ് ഒന്നോടെ റൺവെ എൻഡ് സേഫ്റ്റി ഏരിയ (റിസ) ക്കായി സ്ഥലം കണ്ടെത്തേണ്ടതായി വരുമെന്ന കേന്ദ്ര സർക്കാറിന്റെ നിർദ്ദേശം കണക്കിലെടുത്ത് സ്ഥലം ലഭ്യമാക്കിയില്ലെങ്കിൽ വലിയ വിമാനങ്ങൾ ഇറക്കാനുള്ള സാധ്യത ഇല്ലാതാവുകയും പ്രവാസികൾ അടക്കമുള്ളവർക്കും, ഇപ്പോൾ ലഭിച്ച ഹജ് എംബാർക്കേഷൻ അടക്കമുള്ള സൗകര്യങ്ങളും ഇല്ലാതായി പ്രയാസത്തിൽ ആകുമെന്നും സംഘടന ആശങ്ക അറിയിച്ചു.
2015 മുതൽ വിവിധ കാരണങ്ങളാൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ അനുമതി ലഭിക്കാതിരിക്കുകയാണ്. നേരത്തെ നൂറ് ഏക്കർ സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ചുരുങ്ങിയത് 14.5 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതടക്കമുള്ള വികസന പ്രവർത്തനങ്ങൾ ഉറപ്പ് നൽകിയിരിക്കുകയാണ്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമായ കാര്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 
പ്രസിഡന്റ് കെ.കെ ഉസ്മാൻ, ജന. സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുസ്തഫ എലത്തൂർ, ഗഫൂർ കോഴിക്കോട്, പി.പി സുബൈർ, അബ്ദുൽ ഗഫൂർ എ.ആർ, അൻവർ സാദത്ത് ടി.എം.സി, കോയ കൊണ്ടോട്ടി, അൻവർ ബാബു, ഷാഫി മൂഴിക്കൽ, അബ്ദുൽ കരീം ഹാജി മേമുണ്ട, മശ്ഹൂദ് വി.സി, അമീൻ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
 

Latest News