ഇംഗ്ലണ്ടില്‍ പള്ളികള്‍ വില്‍പനയ്ക്ക്  വെച്ചിരിക്കുന്നു-എം.വി ഗോവിന്ദന്‍

തളിപ്പറമ്പ് -നാട്ടുകാരായ വിശ്വാസികള്‍ പള്ളികളില്‍ പോകാതായതോടെ ഇംഗ്ലണ്ടില്‍ പള്ളികള്‍ വില്‍പനയ്ക്കു വച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴില്‍ പോലെയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് തന്റെ ഇംഗ്ലണ്ട് യാത്രാനുഭവങ്ങള്‍ എം.വി.ഗോവിന്ദന്‍ പങ്കുവച്ചത്.
'ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളില്‍ പോകാറില്ല. ഇതോടെയാണു പള്ളികള്‍ വില്‍പനയ്ക്കു വച്ചത്. ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപയാണു വില. എന്നാല്‍, കേരളത്തില്‍ നിന്നുള്ളവര്‍ അവിടെ പള്ളികളില്‍ പോകുന്നുണ്ട്. അവിടെ ശമ്പളക്കൂടുതല്‍ ആവശ്യപ്പെട്ട് അച്ചന്‍മാര്‍ സമരം നടത്തുകയാണ്. സിഖുകാര്‍ തങ്ങളുടെ ക്ഷേത്രമാക്കാന്‍ പള്ളി വാങ്ങി. മലയാളികള്‍ ചേര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ട്- എം.വി.ഗോവിന്ദന്‍ പറഞ്ഞു.

Latest News