കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍; പോലീസ് ജലന്തറിലേക്ക്

വൈക്കം- കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന. ക്രൈംബ്രാഞ്ച് ഇതിനായി പഞ്ചാബ് പോലീസിന്റെ സഹായം തേടിയിരിക്കയാണ്. ബിഷപ്പ് വത്തിക്കാനിലേക്ക് പോയേക്കുമെന്ന് സൂചന ലഭിച്ചതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
ബിഷപ്പ് 12 തവണ മാനഭംഗപ്പെടുത്തിയതായി കന്യാസ്ത്രീ വീണ്ടും പോലീസിനു മൊഴി നല്‍കി. കുറവിലങ്ങാട്ട് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ചായിരുന്നു പീഡനം. മാനനഷ്ടവും ജീവഹാനിയും ഭയന്നാണു വിവരം നേരത്തെ പറയാതിരുന്നതെന്നും മൊഴിയില്‍ പറയുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നു മാത്രമാണ് പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്.
കുറവിലങ്ങാട് നാടുക്കുന്ന് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന്  ഡിവൈ.എസ്.പി അറിയിച്ചു.
പീഡനം നടന്നതായി കന്യാസ്ത്രീയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടറും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 12 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക റജിസ്റ്ററില്‍നിന്നു വ്യക്തമായിരുന്നു. ഈ കാലയളവില്‍ പരാതിക്കാരിയോടൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി.
ഫോണില്‍ വിളിച്ചും ശല്യപ്പെടുത്തിയതായി കന്യാസ്ത്രീ പരാതിപ്പെട്ടിരുുന്നു. എന്നാല്‍ ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടുന്ന കന്യാസ്ത്രീയുടെ ഫോണ്‍ ജലന്തറില്‍വെച്ച് നഷ്ടമായി. ഇത് കണ്ടെത്താനും ശ്രമിക്കുന്നുണ്ട്.
 

Latest News