ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലീം യുവാവിനെ അക്രമികള്‍ തല്ലിക്കൊന്നു

നാസിക് (മഹാരാഷ്ട്ര)- ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലീം യുവാവിനെ പശു സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്നു. മുംബൈ കുര്‍ള സ്വദേശി അഫാന്‍ അന്‍സാരി (32) ആണ് കൊല്ലപ്പെട്ടത്. അന്‍സാരിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഫാന്‍ അന്‍സാരിയും സഹായി നസീര്‍ ഷെയ്ഖും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി അക്രമികള്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാറില്‍ മാംസം കടത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  ചികിത്സയിലിരിക്കെ അഫാന്‍ മരിച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ ഇതുവരെ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റയാളുടെ പരാതിയില്‍ കൊലപാതകത്തിനും കലാപത്തിനും കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കാറില്‍ നിന്നും മാംസം കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പശുമാംസം കടത്തിയിരുന്നോയെന്ന കാര്യം പരിശോധനാഫലം വന്നതിന് ശേഷമേ വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

 

Latest News