Sorry, you need to enable JavaScript to visit this website.

ഒറ്റ നമ്പർ ലോട്ടറിയുടെ ഉറവിടം തേടി പോലീസ് 

കോഴിക്കോട് - സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായി നടത്തുന്ന ഒറ്റ നമ്പർ ചൂതാട്ട ലോബിയുടെ ഉറവിടം തേടി പോലീസ്. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ ചൂതാട്ടം നടക്കുന്നുണ്ടെങ്കിലും കർശന നടപടി സ്വീകരിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി മൂന്നു കേസുകളാണ് ഒറ്റനമ്പർ ലോട്ടറിയുടേതായി രജിസ്റ്റർ ചെയ്തത്. ഈ മൂന്നു കേസുകൾക്കു പിന്നിലുള്ളത് ഒരേ കേന്ദ്രമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ജില്ലയിൽ സമീപകാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിച്ച് ഒറ്റ നമ്പർ ചൂതാട്ടത്തിന് പിന്നിലുള്ളവർ ആരെല്ലാമാണെന്ന് കണ്ടെത്തുവാനാണ് പോലീസിന്റെ നീക്കം. ഇതിനായി സൈബർ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒറ്റ നമ്പർ ചൂതാട്ടവുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണ് പിടികൂടിയത്. ഗുരുവായൂരപ്പൻ കോളേജിന് സമീപത്തെ പിലാക്കാട്ട് വീട്ടിൽ പി. രതീഷ് കുമാർ, മാങ്കാവ് പട്ടേൽതാഴം ശശി എന്നിവരെയാണ് പിടികൂടിയത്. ഇതിൽ ശശിയാണ് പ്രധാന ഏജന്റ്. 
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ശശി ആശുപത്രിയിൽ ചികിത്സയിലാണ്. അതിനാൽ ചോദ്യം ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം.
സംസ്ഥാന ഭാഗ്യക്കുറി എടുക്കുന്നവരെ വലയിലാക്കിയാണ് ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്നത്. ഇതോടെ സ്ഥിരമായി ഭാഗ്യക്കുറിയെടുക്കുന്നവർ കൂടുതൽ പണം മോഹിച്ച് ഒറ്റ നമ്പർ ചൂതാട്ടത്തിലെ കണ്ണികളായി മാറുകയാണ്. ഇതുവഴി സംസ്ഥാന സർക്കാരിന് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. ഒരു ദിവസം 150 സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകൾ വിറ്റിരുന്നിടത്ത് ഒറ്റ നമ്പർ ചൂതാട്ടം തുടങ്ങിയതോടെ 50 ടിക്കറ്റുകളായി കുറഞ്ഞു. സ്ഥിരമായി ഭാഗ്യക്കുറി എടുക്കുന്നവരിൽ പലരെയും ഒറ്റ നമ്പർ ചൂതാട്ടത്തിലെ കണ്ണികളാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. 
ചൂതാട്ടത്തിനായി ഒരു ടിക്കറ്റ് എടുക്കുമ്പോൾ 10 രൂപയാണ് കടയിലുള്ള ഏജന്റിന് പ്രധാന ഏജന്റ് നൽകുന്നത്. ഇപ്രകാരം ഒരു ദിവസം 1000 രൂപയോളം കടയിലുള്ളവർക്ക് ലഭിക്കുന്നുണ്ട്.
ഭാഗ്യക്കുറി സ്ഥിരമായി എടുക്കുന്നവരെ വലയിലാക്കി ഒറ്റ നമ്പർ ചൂതാട്ടത്തിനായുള്ള വാട്‌സ് ആപ്പിൽ അംഗങ്ങളാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇവർ ഇഷ്ടമുള്ള മൂന്നക്ക നമ്പർ എഴുതി നൽകുകയാണ് ചെയ്യേണ്ടത്. ഭാഗ്യക്കുറി നറുക്കെടുപ്പിന് മുമ്പ് നമ്പർ എഴുതി വാട്‌സ്ആപ് വഴി നൽകണം. നമ്പറിന് നേരെ എത്ര എണ്ണമാണ് വേണ്ടതെന്നും എഴുതണം. ഇപ്രകാരം എഴുതി കടയിലുള്ള രതീഷ്‌കുമാറിന് വാട്‌സ് ആപ്പ് ചെയ്യും. രതീഷ് കുമാർ ഇത്തരത്തിൽ ലഭിക്കുന്ന വാട്‌സ്ആപ്പ് സന്ദേശം പ്രധാന ഏജന്റായ ശശിക്ക് കൈമാറുകയാണ് ചെയ്യുന്നത്. സംസ്ഥാന ലോട്ടറിയുടെ സമ്മാനമടിച്ച ടിക്കറ്റിൽ അവസാന മൂന്നക്ക നമ്പർ ആരെങ്കിലും എഴുതി നൽകിയിട്ടുണ്ടെങ്കിൽ അവർക്ക് സമ്മാനം നൽകും. ഒരു നമ്പർ എഴുതി നൽകുന്നതിന് 10 രൂപയാണ് ഈടാക്കുന്നത്.
പലരും അഞ്ച് ടിക്കറ്റ് മുതൽ എടുക്കാറുണ്ട്. ഒരു ടിക്കറ്റിന് 5000 രൂപയാണ് ലഭിച്ചതെങ്കിൽ അഞ്ച് ടിക്കറ്റെടുത്ത ആൾക്ക് 2,50,000 രൂപ ലഭിക്കും. 
5000, 1000, 500, 250,100, 50, 30 എന്നീ നിരക്കിൽ ചൂതാട്ടം നടത്താം. നമ്പർ അടിച്ചാൽ അടുത്ത ദിവസം തന്നെ തുക ലഭിക്കുമെന്നതാണ് കൂടുതൽ പേരെ ഒറ്റ നമ്പർ ചൂതാട്ടത്തിലേക്ക് ആകർഷിക്കുന്നത്.

 

Latest News