തൃശൂർ- കലാനിലയത്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് നാടകമായ കടമറ്റത്ത് കത്തനാർ വീണ്ടും അരങ്ങിലെത്തുന്നത് കാത്തിരിക്കുകയാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടക പ്രേമികൾ. 51 വർഷങ്ങൾക്കു മുമ്പ് കലാനിലയം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് അവതരിപ്പിച്ച നാടകത്തിന് മകൻ അനന്തപത്മനാഭനാണ് പുത്തൻ സാങ്കേതിക മികവോടെ അരങ്ങിൽ പുനർഭാഷ്യം നൽകുന്നത്.
കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങൾ വരുത്തിയും അത്യാധുനിക രംഗ സജ്ജീകരണങ്ങളോടെയുമാണ് വർഷങ്ങൾക്ക് ശേഷം കടമറ്റത്ത് കത്തനാരുടെ പുത്തൻ ആവിഷ്‌കാരം. 1965 ൽ തൃശൂർ തേക്കിൻകാട് മൈതാനിയിലാണ് കടമറ്റത്ത് കത്തനാർ ആദ്യമായി അവതരിപ്പിച്ചത്. നാടക ചരിത്രത്തിൽ ഇടം പിടിച്ച കടമറ്റത്ത് കത്തനാർ 47 വർഷം തുടർച്ചയായി വേദികളിലെത്തി. ഇന്ത്യൻ നാടക വേദിയിൽ തന്നെ ഇത് ആദ്യ സംഭവമാണ്. കടമറ്റത്ത് കത്തനാരുടെ പുനരവതരണവും ആദ്യമായി അരങ്ങേറുന്നത് തൃശൂരിൽ തന്നെ. തൃശൂർ സ്വദേശിയും സിനിമാ നടനുമായ സി.ഐ. പോളാണ് കത്തനാരായി അഭിനയിച്ചത്. ഇന്ത്യൻ നാടക വേദിയിലെ ഷോമാനായ കലാനിലയം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഈ അത്ഭുത മാന്ത്രിക നാടകം ഇന്നും പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്നു. ജഗതി എൻ.കെ. ആചാരിയുടെ രചനാ മികവും രംഗ സംവിധാനത്തിലെ മാന്ത്രികക്കാഴ്ചകളും വേറിട്ട ആസ്വാദനം സൃഷ്ടിച്ച നാടകമായിരുന്നു കടമറ്റത്ത് കത്തനാർ. അര നൂറ്റാണ്ടിനു മുൻപ് വേദി കീഴടക്കിയ ഈ നാടകം പുതുതലമുറയ്ക്ക് സിനിമയും സീരിയലുമെടുക്കാൻ പ്രചോദനമായി. ഇവയെ എല്ലാം നിഷ്പ്രഭമാക്കി സിനിമയിൽ പോലും കാണാത്ത രീതിയിലുള്ള മായക്കാഴ്ചകളൊരുക്കിയാണ് വീണ്ടും കടമറ്റത്ത് കത്തനാർ നാടകം രംഗത്തെത്തുന്നത്. കടമറ്റം പള്ളി, പനയന്നാർക്കാവ്, കുഞ്ചമൺമഠം ഘോരവനങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ രംഗസംവിധാനവും കാഴ്ചകളും പ്രേക്ഷകരെ അത്ഭുതപ്പെടുത്തും.150 ൽപരം കലാകാരൻമാരും കലാകാരികളുമാണ് നാടകത്തിൽ അണിനിരക്കുന്നത്. ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു. സെറ്റുവർക്കുകൾ ആറു മാസമായി തൃശൂരിൽ പുരോഗമിക്കുകയാണ്.