മലപ്പുറം - അശ്ലീല പരാമർശത്തിന്റെ പേരിൽ തൊപ്പി എന്നറിയപ്പെടുന്ന യൂ ട്യൂബർ മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്തതിൽ
പ്രതികരണവുമായി പോലീസ്.
'കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് യൂട്യൂബർ തൊപ്പിയെ വാതിൽ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്നും' പോലീസ് പറഞ്ഞു. തൊപ്പിയുടെ കൈവശം അശ്ലീല കണ്ടന്റ് ഉണ്ടെന്ന സൂചന ലഭിച്ചിരുന്നു. ഇതിന്റെ തെളിവുകൾ നശിപ്പിക്കാതിരിക്കാനാണ് പെട്ടെന്ന് കസ്റ്റഡിയിൽ എടുത്തത്. ഒരു മണിക്കൂറോളം വാതിലിനു പുറത്തു കാത്തിരുന്നു. ഒടുവിൽ തുറക്കാനുള്ള ശ്രമത്തിനിടെ വാതിൽ ലോക്കായിപ്പോയി. തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ആണ് ചവിട്ടി പൊളിക്കേണ്ടി വന്നതെന്നും പോലീസ് വ്യക്തമാക്കി.
എന്നാൽ 'സാറെ, ഡോർ നിങ്ങൾ ഡോർ ചവിട്ടി പൊട്ടിച്ചതുകൊണ്ട് ലോക്ക് ആയി, കമോൺ മാൻ' എന്ന് തൊപ്പി പറയുന്നത് ഇയാൾ പുറത്തുവിട്ട വീഡിയോയിലുണ്ട്.
വെള്ളിയാഴ്ച സ്റ്റേഷനിൽ ഹാജറാകണമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചിരുന്നെങ്കിലും കഴിയില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം. തുടർന്നാണ് തൊപ്പിയെ തേടി കൊച്ചിയിലെത്തിയതും വാതിൽ പൊളിച്ച് കസ്റ്റഡിയിൽ എടുത്തതും. വളാഞ്ചേരിയിലെ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോൾ അശ്ലീല പരാമർശം നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തൊപ്പി നിഹാദിനെതിരേ ഐടി ആക്ട് പ്രകാരം വേറെയും കേസുകളുണ്ട്.