VIDEO - സൗദി വിദേശ മന്ത്രി ഇറാനില്‍; ഊഷ്മള വരവേല്‍പ്, ചര്‍ച്ചകള്‍ ആരംഭിച്ചു

തെഹ്‌റാന്‍- ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെത്തിയ സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനെ ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍അബ്ദുല്ലാഹിയാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഇരവുരം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ശനിയാഴ്ച പിന്നീട് സംയുക്ത പത്രസമ്മേളനം നടക്കുമെന്നും ഇറാന്‍ ഔദ്യോഗിക ടിവി അറിയിച്ചു.
ഫൈസല്‍ രാജകുമാരന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായും കൂടിക്കാഴ്ച നടത്തും.

ഏഴ് വര്‍ഷം നീണ്ട ഇടവേളക്കുശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് ചൈനയുടെ മധ്യസ്ഥതയില്‍ കരാറിലെത്തിയതായി സൗദി അറേബ്യയും ഇറാനും കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു.
കരാര്‍ പ്രകാരം റിയാദും ടെഹ്‌റാനും എംബസികളും കോണ്‍സുലേറ്റുകളും വീണ്ടും തുറക്കാനും 20 വര്‍ഷം മുമ്പ് ഒപ്പുവച്ച സുരക്ഷാ, സാമ്പത്തിക സഹകരണ കരാറുകള്‍ നടപ്പിലാക്കാനും സമ്മതിച്ചു.
തെഹ്‌റാനിലെ എംബസിക്കും മഷാദിലെ കോണ്‍സുലേറ്റിനും നേരെ ഭരണകൂട അനുകൂല പ്രക്ഷോഭകര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് 2016 ലാണ് സൗദി അറേബ്യ ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചത്.
ഈ മാസം ആദ്യം റിയാദില്‍ ഇറാന്‍ എംബസി വീണ്ടും തുറന്നിട്ടുണ്ട്.  തെഹ്‌റാനിലെ എംബസി എപ്പോള്‍ തുറക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടില്ല.

 

Latest News