Sorry, you need to enable JavaScript to visit this website.

വിമാന ടിക്കറ്റ് നിരക്ക് വർധന; യോജിച്ച പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രവാസി സഭ

വിമാന യാത്ര നിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി സഭ

ദോഹ- ഗൾഫ് പ്രവാസം അമ്പതാണ്ട് പിന്നിട്ടിട്ടും പ്രവാസിയുടെ യാത്രാ പ്രശ്‌നം ഇന്നും പരിഹരിക്കപ്പെടാതെ കൂടുതൽ രൂക്ഷമായി തുടരുകയാണെന്നും ഇത് പരിഹരിക്കാൻ പ്രവാസി സംഘടനകളുടെ ഒന്നിച്ചുള്ള മുന്നേറ്റം ഉണ്ടാവണമെന്നും കൾച്ചറൽ ഫോറം സംഘടിപ്പിച്ച പ്രവാസി സഭ അഭിപ്രായപ്പെട്ടു. വിമാന ചാർജ് നിയന്ത്രിക്കുന്നതിൽ ഇന്ത്യൻ സർക്കാരിന് ഇപ്പോൾ യാതൊരു നിയന്ത്രണവും ഇല്ലെന്നും ചാർജ് നിയന്ത്രിക്കാൻ സർക്കാരിന് സാധിക്കുന്ന രീതിയിൽ നിയമ നിർമാണം നടത്തണമെന്നും പ്രവാസി സഭ ആവശ്യപ്പെട്ടു.
അവധിക്കാലങ്ങളിൽ നാട്ടിൽ പോകുകയെന്നത് ഒരു സാധാരണക്കാരന് സ്വപ്‌നമായി മാറുകയാണ്. കൂടുതൽ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് ചെറിയ വിമാനങ്ങൾ സർവീസ് നടത്തുന്നതും അയാട്ടക്ക് കീഴിലെ ട്രാവൽ ഏജൻസികൾ അമിത വിലയ്ക്ക് വിൽക്കാനായി സീസണുകളിൽ നേരത്തെ തന്നെ ഗ്രൂപ്പ് ടിക്കറ്റുകൾ എടുക്കുന്നതും നേരത്തെയുണ്ടായിരുന്ന ബുക്കിംഗ് സംവിധാനം എടുത്തു കളഞ്ഞതും ദുരിതത്തിന്റെ ആഴം വർധിപ്പിക്കുകയും ചൂഷണത്തിന് സൗകര്യമൊരുക്കുകയും ചെയ്യുന്നുവെന്നും ചർച്ചയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഗൾഫ് നാടുകളിലെ മറ്റ് രാജ്യക്കാർക്ക് അവധിക്കാലങ്ങളിൽ ആശ്വസമേകുന്നത് അവരുടെ ദേശീയ വിമാനക്കമ്പനികളാണ്. 
എന്നാൽ സ്വന്തം രാജ്യത്തിന്റേതായ ദേശീയ വിമാനക്കമ്പനി പോലും ഇല്ലാത്ത പ്രവാസി സമൂഹമായി ഇന്ത്യക്കാർ മാറിയിരിക്കുന്നു. 
പതിവ് മെമ്മോറാണ്ടങ്ങൾക്കുപരി നിരന്തര സമ്മർദത്തിലൂടെയും ശക്തമായ സോഷ്യൽ മീഡിയ കാമ്പയിനിലൂടെ അന്താരാഷ്ട്ര തലത്തിലും ഈ വിഷയം ഉയർത്തി കൊണ്ട് വരേണ്ടതുണ്ട്. 
രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികളുടെ യാത്രാ പ്രശ്‌നം മറ്റ് കാര്യങ്ങളിലെന്ന പോലെ അവർ തന്നെ പിരിവെടുത്ത് പരിഹരിക്കപ്പെടേണ്ട ഒന്നല്ല. എല്ലാ വർഷവും അവധിക്കാലത്തേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്താനുള്ള സംവിധാനം സർക്കാർ തലത്തിൽ ഉണ്ടാവണം. ടിക്കറ്റ് നിരക്കിന് പരിധി നിർണയിക്കണം. ഇതിനായി റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുകയും വേണം. ഇന്ത്യൻ എമ്പസികളും കേരള സർക്കാരും ഈ വിഷയത്തിൽ ക്രിയാത്മക ഇടപെടൽ നടത്തണമെന്നും അതിനായി യോജിച്ച് മുന്നോട്ട് പോകാമെന്നും പ്രവാസി സഭയിൽ സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികൾ പറഞ്ഞു. 
'വിമാന യാത്ര നിരക്ക് നിയന്ത്രിക്കുന്നതിന് നിയമം ഭേദഗതി ചെയ്യുക, പ്രവാസി ചൂഷണം അവസാനിപ്പിക്കുക' എന്ന ശീർഷകത്തിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമാണ് പ്രവാസി സഭ സംഘടിപ്പിച്ചത്. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ പ്രവാസി സഭ നിയന്ത്രിച്ചു. 
സംസ്ഥാന കമ്മിറ്റിയംഗം സാദിഖ് അലി വിഷയം അവതരിപ്പിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി സലീം നാലകത്ത്, ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ഗപാക് ജാനറൽ സെക്രട്ടറി ഫരീദ് തിക്കോടി, സമൂഹിക പ്രവർത്തകൻ റഊഫ് കൊണ്ടോട്ടി, തിരുവനന്തപുരം എയർപോർട്ട് യൂസേർസ് ഫോറം കൺവീനർ തോമസ് കുര്യൻ, യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്‌ലം തൗഫീഖ്, ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, നോർവ ജനറൽ സെക്രട്ടറി സിമിൻ ചന്ദ്രൻ, നിഖിൽ ശശിധരൻ, യുനിഖ് വൈസ് പ്രസിഡന്റ് സ്മിത ദീപു, സലീന കൂലത്ത്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് പ്രതിനിധി ഷിജു. ആർ, പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധി സിദ്ദീഖ്, റഷീദ് ഐ.സി.എഫ്, കൾച്ചറൽ ഫോറം സെക്രട്ടറി കെ.ടി. മുബാറക് തുടങ്ങിയവർ സംസാരിച്ചു. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി സമാപന പ്രസംഗം നടത്തി.
 

Latest News