ജിദ്ദ- ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിൽ മക്ക റൂട്ട് പദ്ധതിക്ക് തുടക്കം. സൗദി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവിയും മക്ക റൂട്ട് പദ്ധതി സൂപ്പർവൈസറി കമ്മിറ്റി പ്രസിഡന്റുമായ ജനറൽ സുലൈമാൻ അൽയഹ്‌യ പദ്ധതി ഉദ്ഘാടനം ചെയ്തു. ഐവറി കോസ്റ്റിലെ സൗദി അംബാസഡർ സഅദ് ബിൻ ബഖീത് അൽഖുഥാമിയും മക്ക റൂട്ട് പദ്ധതി സൂപ്പർവൈസറി കമ്മിറ്റി അംഗങ്ങളും ഐവറി കോസ്റ്റ് മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഐവറി കോസ്റ്റിലെ അബിദ്ജാൻ ഇന്റർനാഷനൽ എയർപോർട്ടിലാണ് പദ്ധതി നടപ്പാക്കുന്നത്.
സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി സ്വദേശങ്ങളിൽ തന്നെ തീർഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കൽ, ഇ-വിസ അനുവദിക്കൽ, സൗദിയിലേക്ക് പുറപ്പെടുന്ന രാജ്യത്തെ വിമാനത്താവളത്തിൽ ജവാസാത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കൽ, മക്കയിലെയും മദീനയിലെയും താമസ, യാത്രാ ക്രമീകരണങ്ങൾക്കനുസരിച്ച് ലഗേജുകൾ തരംതിരിച്ച് കോഡിംഗ് നടത്തൽ എന്നിവ അടക്കം സൗദിയിലേക്കുള്ള മുഴുവൻ പ്രവേശന നടപടിക്രമങ്ങളും മുൻകൂട്ടി പൂർത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട് പദ്ധതി.
പദ്ധതി പ്രയോജനപ്പെടുത്തി ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലെത്തുന്ന തീർഥാടകർക്ക് എയർപോർട്ടുകളിൽ വിമാനമിറങ്ങിയാലുടൻ യാതൊരുവിധ നടപടിക്രമങ്ങൾക്കും കാത്തുനിൽക്കാതെ പ്രത്യേക ട്രാക്കുകളിലൂടെ പുറത്തിറങ്ങി നേരെ ബസുകളിൽ കയറി മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിലേക്ക് പോകാൻ സാധിക്കും. ഹാജിമാരുടെ ലഗേജുകൾ ബന്ധപ്പെട്ട വകുപ്പുകൾ പിന്നീട് മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിച്ച് നൽകും.
ഈ വർഷം ഏഴു രാജ്യങ്ങളിലാണ് മക്ക റൂട്ട് പദ്ധതി ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്നത്. മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, മൊറോക്കൊ, ബംഗ്ലാദേശ്, തുർക്കി, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിലെ തീർഥാടകർക്കാണ് ഈ വർഷം പദ്ധതി പ്രയോജനം ലഭിക്കുന്നത്. ഐവറി കോസ്റ്റ് ഒഴികെയുള്ള ആറു രാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പദ്ധതി നടപ്പാക്കിയിരുന്നു. ഹജ്, ഉംറ മന്ത്രാലയം, വിദേശ മന്ത്രാലയം, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, സൗദി അതോറിറ്റി ഫോർ ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പിൽഗ്രിംസ് സർവീസ് പ്രോഗ്രാം, ജവാസാത്ത് ഡയറക്ടറേറ്റ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മക്ക റൂട്ട് പദ്ധതി ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്നത്.