Sorry, you need to enable JavaScript to visit this website.

വിജയ് ഫാന്‍സ് രണ്ടു കോടി  മുടക്കി വിദ്യാര്‍ത്ഥികളെ ആദരിക്കും

ചെന്നൈ-നടന്‍ വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന ശക്തമാക്കി ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം തമിഴ്നാട്ടിലെ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഓരോ മണ്ഡലത്തിലും തുടര്‍ച്ചയായി പരിപാടികള്‍ സംഘടിപ്പിപ്പിക്കുകയാണ്. ഇതില്‍ ഏറ്റവും പുതിയത് പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങാണ്. രണ്ടു കോടിയോളം രൂപ മുടക്കി  ഈ മാസം 17-ന് നടത്തുന്ന പരിപാടിയില്‍ വിജയ് നേരിട്ടെത്തി വിദ്യാര്‍ഥികളെ ആദരിക്കും. വലിയ സമ്മേളനമായിട്ടാകും ചടങ്ങ് നടത്തുക.
ലോകവിശപ്പ് ദിനത്തില്‍ തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും സംഘടന ഭക്ഷണവിതരണം നടത്തിയിരുന്നു. ഓരോ മണ്ഡലങ്ങളിലും പത്തിലും പ്ലസ്ടുവിനും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിദ്യാര്‍ഥികളെ വീതമാണ് ആദരിക്കുന്നത്. ഇങ്ങനെ ഒരു മണ്ഡലത്തില്‍ നിന്ന് ആറ് വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും ചെന്നൈ നീലാങ്കരയില്‍ നടത്തുന്ന ചടങ്ങില്‍ പങ്കെടുപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് വിജയ് ഉപഹാരവും കാഷ് അവാര്‍ഡും നല്‍കും. വിജയ് മക്കള്‍ ഇയക്കം യൂണിറ്റ് ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുക്കും.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സ്വന്തം പാര്‍ട്ടി രൂപവത്കരിക്കാന്‍ വിജയ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി വിജയ് മക്കള്‍ ഇയക്കത്തിന്റെ യൂണിറ്റുകള്‍ താലൂക്ക് തലത്തില്‍ സജീവമാക്കുകയും, എല്ലാ താലൂക്കുകളിലും സര്‍വേ നടത്തുകയും ചെയ്തിരുന്നു.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള രജനികാന്തിന്റെ ശ്രമം ഉപേക്ഷിച്ചതോടെയാണ് വിജയിയുടെ മേല്‍ ആരാധകര്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ് മക്കള്‍ ഇയക്കം സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായി മത്സരിക്കുകയും 130- ഓളം പഞ്ചായത്ത് വാര്‍ഡുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം സംസ്ഥാനത്ത് രാഷ്ട്രീയപ്രാധാന്യമുള്ള അവസരങ്ങളില്‍ പരിപാടികളും സംഘടന സംഘടിപ്പിച്ചിരുന്നു.

Latest News