Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാന്‍ ബന്ധം: അമേരിക്കയുമായി വില പേശാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സമ്മര്‍ദം തുടരുന്നതിനിടയില്‍ അമേരിക്കയുമായി വില പേശാനൊരുങ്ങി ഇന്ത്യ. ദേശീയ താല്‍പര്യങ്ങള്‍ ബലികഴിക്കാനാകില്ലെന്നും ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അമേരിക്കയെ ബോധ്യപ്പെടുത്തുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇറാനുമായുള്ള ബന്ധം പുനഃപരിശോധിക്കാന്‍ അമേരിക്ക സമ്മര്‍ദം ശക്തമാക്കിയതായും ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
ഇറാന്‍ ബന്ധത്തില്‍ പുനരാലോചന നടത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി യു.എന്നില്‍ യു.എസ് സ്ഥാനപതി നിക്കി ഹാലി ഈയിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ പറഞ്ഞിരുന്നു.
അടുത്ത മാസത്തോടെ ഇറാന്‍ ബന്ധത്തെ കുറിച്ച് അമേരിക്ക ഓരോ രാജ്യവുമായും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നത്. ഇറാന്റെ എണ്ണ വരുമാനം തീര്‍ത്തും ഇല്ലാതാക്കുന്നതിന് എല്ലാ രാഷ്ട്രങ്ങളും ആ രാജ്യത്തുനിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്നതാണ് യു.എസ് നിലപാട്. ഇതിനായുള്ള സമ്മര്‍ദമാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടരുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാന്‍ സുപ്രധാന അയല്‍രാജ്യമാണെന്നും ഇന്ത്യന്‍ സമ്പദ്ഘടനക്ക് പെട്രോള്‍ സുപ്രധാനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ എണ്ണ ആവശ്യം നിവര്‍ത്തിക്കുന്നതിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയേ തീരൂ. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കുന്നതിന് ഇന്ത്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി കുറക്കാന്‍ തയാറുള്ള രാജ്യങ്ങളുമായി ഒന്നിനു പിറകെ ഒന്നായി ചര്‍ച്ച നടത്തുമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ വക്താവ് ബ്രയാന്‍ ഹൂക്ക് പറഞ്ഞ കാര്യവും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇറാനും ആറ് ലോകശക്തികളും തമ്മില്‍ 2015 ല്‍ ഒപ്പുവെച്ച ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയതോടെയാണ് ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഇറാനെതിരായ ബാങ്കിംഗ് ഉപരോധം കൂടി ആരംഭിക്കുന്ന നവംബര്‍ നാലോടെ എല്ലാ രാജ്യങ്ങളും ക്രൂഡ് ഇറക്കുമതി നിര്‍ത്തണമന്നാണ് അമേരിക്ക കല്‍പിച്ചിരിക്കുന്നത്. ഉപരോധത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത് ഓഗസ്റ്റ് ആറിനാണ്. വാഹനം, സ്വര്‍ണം, മറ്റു പ്രധാന ലോഹങ്ങള്‍ എന്നിവയുടെ വ്യാപാരത്തെയാണ് ആദ്യഘട്ടത്തില്‍ ബാധിക്കുക.
 

Latest News