Sorry, you need to enable JavaScript to visit this website.

ചൂടുകൂടുന്നു, യു.എ.ഇയില്‍ ഉച്ചവിശ്രമ നിയമം 15 മുതല്‍ പ്രാബല്യത്തില്‍

അബുദാബി - യു.എ.ഇ വേനല്‍ക്കാലത്തേക്ക് കടക്കുന്നു. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചൂടുള്ള ദിവസം രാജ്യത്ത് അനുഭവപ്പെടുമെന്നാണ് യു.എ.ഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഈ മാസം 21 ന് ഔദ്യോഗികമായി വേനല്‍ക്കാലം ആരംഭിക്കും.
തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം ഈ മാസം 15  മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 15  വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെ ചൂടില്‍ നിന്ന് തൊഴിലാളികള്‍ മാറി നില്‍ക്കണം. തൊഴിലുടമകള്‍ മധ്യാഹ്ന ഇടവേളയില്‍ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ തണലുള്ള സ്ഥലം നല്‍കേണ്ടതുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം വീതം പിഴ ചുമത്തും, പരമാവധി പിഴ 50,000 ദിര്‍ഹം വരെ.  ഉച്ചവിശ്രമ നിയമത്തിന്റെ ലംഘനങ്ങള്‍ 600 590 000 എന്ന നമ്പറില്‍ അറിയിക്കാന്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഈര്‍പ്പം ചെറുതായി കുറയും, പ്രത്യേകിച്ച് രണ്ടാം പകുതിയില്‍. മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കുറവാണ്. ജൂണിലെ ശരാശരി താപനില 33 ഡിഗ്രി സെല്‍ഷ്യസിനും 35.7 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും, പരമാവധി  താപനില 39.7 ഡിഗ്രി സെല്‍ഷ്യസിനും 42.7 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.  ഏറ്റവും കുറഞ്ഞ താപനില 26.6 മുതല്‍ 29.2 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ജൂണിലെ ഏറ്റവും ഉയര്‍ന്ന താപനില 2010 ല്‍ യാസത്തില്‍ 52.0 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. 2004 ല്‍ റഖ്‌നയില്‍ ഏറ്റവും കുറഞ്ഞ താപനില 14.1 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞിരുന്നു.  
ഈ മാസത്തെ ശരാശരി കാറ്റിന്റെ വേഗം മണിക്കൂറില്‍ 13 കിലോമീറ്ററാണ്. ശരാശരി ആപേക്ഷിക ആര്‍ദ്രത 62 മുതല്‍ 87 ശതമാനം വരെയാണ്, ഏറ്റവും കുറഞ്ഞ ആപേക്ഷിക ആര്‍ദ്രത 14 മുതല്‍ 27 ശതമാനം വരെയും.  2021 ജൂണിലാണ് ഏറ്റവും ഉയര്‍ന്ന മൂടല്‍മഞ്ഞ് രൂപപ്പെടുന്നത്.

 

Tags

Latest News