Sorry, you need to enable JavaScript to visit this website.

നന്മയുള്ള നടന്‍ ടൊവിനോ; ഹരീഷിന്റെ ചികിത്സക്ക് വലിയ തുക നല്‍കി

കൊച്ചി- കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ ഹരീഷ് പേങ്ങന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നടന്‍ ടൊവിനോ തോമസ് വലിയ തുക നല്‍കി സഹായിച്ചിരുന്നുവെന്ന് ഹരീഷിന്റെ സുഹൃത്തും സംവിധായകനുമായ മനോജ് കെ വര്‍ഗീസ്. ഹരീഷിന്റെ രോഗവിവരം അറിഞ്ഞ് പത്ത് മിനിറ്റിനുള്ളില്‍ തന്നെ ടൊവിനോ തോമസ് പണം അയച്ചുതന്നെന്നും ഇനി ആവശ്യം വന്നാല്‍ വിളിക്കണമെന്ന് പറഞ്ഞുവെന്നും മനോജ് കെ വര്‍ഗീസ് പറഞ്ഞു.
സഹോദരി കരള്‍ നല്‍കാന്‍ തയ്യാറായതോടെ ഹരീഷിനെ രക്ഷപ്പെടുത്താന്‍ വേണ്ട ചികിത്സകള്‍ ആരംഭിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ വഷളായി. ഒടുവില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഒരു ചെറിയ കുട്ടി ഹരീഷിന് വേണ്ടി ഏഴ് രൂപ അയച്ചത് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും വിഫലമാക്കിക്കൊണ്ടാണ് ഹരീഷ് പേങ്ങന്‍ വിടവാങ്ങിയത്'.
തന്റെ അടുത്ത സുഹൃത്തും അയല്‍വാസിയുമാണ് ഹരീഷ്. കുട്ടിക്കാലം മുതലുള്ള ബന്ധമാണ്. ഒരു സിനിമയുടെ ഡബ്ബിംഗിന് പോയപ്പോഴാണ് വയറുവേദനയുണ്ടായത്. ഇതിന് മുമ്പ് പാന്‍ക്രിയാസുമായി ബന്ധപ്പെട്ട ചില അസ്വസ്ഥകതകള്‍ അനുഭവപ്പെട്ടിരുന്നു.
സ്‌കാനിംഗ് നടത്തിയപ്പോഴാണ് ചെറുകുടലില്‍ മുഴുവന്‍ ഇന്‍ഫക്ഷന്‍ ആയി അമോണിയ രക്തത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന് അറിഞ്ഞത്. കരള്‍ മുക്കാല്‍ ഭാഗത്തോളം നശിച്ചിരിക്കുകയാണെന്ന് ആ സ്‌കാനിംഗിലൂടെയാണ് മനസിലായത്. കരള്‍ മാറ്റിവയ്ക്കല്‍ മാത്രമേ ഇനി രക്ഷയുള്ളൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ കരള്‍ നല്‍കാന്‍ തയാറായി. പരിശോധനയില്‍ അത് മാച്ച് ആകും എന്ന് മനസ്സിലായി, കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.
ഹരീഷിന്റെ ചികിത്സയ്ക്കായി ഇതുവരെ 17 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടുണ്ട്. ഹരീഷിന് കിട്ടിയ ധനസഹായത്തിന് മുഴുവന്‍ കണക്കും ചെലവായ തുകയും ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഉള്‍പ്പടെ ഉടന്‍തന്നെ കുടുംബം പുറത്തുവിടും. ഹരീഷിന് വേണ്ടി പണം വാങ്ങിയിട്ട് കരള്‍ മാറ്റി വെക്കല്‍ നടന്നതുമില്ല, പണം തട്ടിയെടുത്തു എന്ന പഴി പിന്നീട് ഒരിക്കല്‍ കേള്‍ക്കരുത്- മനോജ് വര്‍ഗീസ് പറഞ്ഞു.

 

Latest News