ദോഹ- കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് മുന്നൂറിലധികം നടപടികളുമായി ഖത്തർ.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തടയാനും ലഘൂകരിക്കുന്നതിനും, പ്രത്യേകിച്ച് ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്നതിനുമുള്ള അന്താരാഷ്ട്ര ബാധ്യതകൾ ഖത്തർ നിറവേറ്റുന്നതിനായി ദേശീയ കർമ പദ്ധതിയും റോഡ് മാപ്പും നടപ്പാക്കുന്നുണ്ട്.
ഇതുമായാണ് ഖത്തർ മുന്നോട്ടു പോകുന്നതെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ യഥാർഥ അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് 300-ലധികം നടപടികൾ കണ്ടെത്തിയതായും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ കാലാവസ്ഥാ വ്യതിയാന കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് മുഹമ്മദ് അൽ സാദ പറഞ്ഞു. സാമ്പത്തിക മേഖല, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, ജലം, ജൈവ വൈവിധ്യം, മറ്റ് അനുബന്ധ മേഖലകൾ എന്നിങ്ങനെ രാജ്യത്തെ വിവിധ മേഖലകൾ ഈ നടപടികളിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ആറ് മേഖലകൾക്കായുള്ള കാലാവസ്ഥാ ദുർബലത വിലയിരുത്തലിന്റെ പ്രാഥമിക ഫലങ്ങൾ ചർച്ച ചെയ്യുന്നതിനായി ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 'ക്ലൈമറ്റ് വൾനറബിലിറ്റി ആന്റ് ഇംപാക്ട് അസസ്‌മെന്റ് ഫോർ ഖത്തർ' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അൽ സാദ.
ശിൽപശാലയിൽ നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരും സ്വകാര്യ മേഖലാ സ്ഥാപനങ്ങളും കൂടാതെ നിരവധി അക്കാദമിക് വിദഗ്ധരും സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും പങ്കെടുത്തു.
പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാനത്തിനുമായി ഒരു ദേശീയ തന്ത്രം വികസിപ്പിച്ചെടുക്കുകയും ഖത്തറിലെ കാലാവസ്ഥാ വ്യതിയാനത്തിനായി വ്യക്തമായ ദേശീയ കർമ പദ്ധതി തയാറാക്കുകയും ചെയ്തു കൊണ്ടാണ് ഖത്തർ മുന്നേറുന്നതെന്നും ഇത് അടുത്ത പത്തു വർഷത്തേക്ക് തുടരുമെന്നും അൽ സാദ പറഞ്ഞു.