കോഴിക്കോട്- കേവലം 15 ദിവസം മാത്രമായി ഹോട്ടലിൽ ജോലിക്കെത്തിയ ഷിബിലിക്ക് എന്ത് വൈരാഗ്യമാണ് സിദ്ദീഖുമായിട്ടുണ്ടായിരുന്നതെന്നതാണ് പോലീസിനെ കുഴക്കുന്ന ചോദ്യം.
ഷിബിലിയുടെ സ്വഭാവദൂഷ്യമാണ് ഇയാളെ ഹോട്ടലിൽനിന്ന് പുറത്താക്കാൻ കാരണമായതെന്ന് പറയുമ്പോൾ ആ പതിനെട്ടാം തിയ്യതി തന്നെ സിദ്ദീഖ് എരഞ്ഞിപ്പാലത്ത് റൂമെടുത്തതും അതും രണ്ട് റൂം ബുക്ക് ചെയ്തതുമെല്ലാം അന്വേഷണ സംഘത്തിന് വലിയ തലവേദനയാണുണ്ടാക്കുന്നത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് പ്രാഥമിക നിഗമനം. എന്നാൽ, അതിലേക്കുള്ള കാരണം വ്യക്തമല്ല. 21ഉം 18ഉം പ്രായമുള്ള പ്രതികളാണ് അരും കൊലക്ക് പിന്നിലുള്ളത്. അതിന് ഇവർക്ക് ക്രിമിനൽ സംഘങ്ങളുടെ സഹായം ലഭിച്ചോ എന്ന കാര്യത്തിലും വ്യക്തതയില്ല. കൊലപാതകത്തിന് ശേഷം പ്രതികൾ സിദ്ദീഖിന്റെ എ.ടി.എം ഉപയോഗിച്ച് തുടർച്ചയായി പണമെടുത്തിട്ടുണ്ട്. ഇതിൽ നിന്നും പ്രതികളുടെ ലക്ഷ്യം പണം തട്ടലായിരുന്നുവെന്നും അനുമാനിക്കുന്നുണ്ട്. കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ കഴിഞ്ഞ 18ന് സിദ്ദീഖ് രണ്ട് മുറികൾ ബുക്ക് ചെയ്തിരുന്നു. ഇതിൽ ജി 3 മുറിയിൽ ഷിബിലിയും ഫർഹാനയുമായിരുന്നു ഉണ്ടായിരുന്നത്.
ജി 4ൽ സിദ്ദീഖും. ഈ മുറിയിൽ വച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. മൂർച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പിറ്റേ ദിവസമാണ് മൃതദേഹം പുറത്തേക്ക് മാറ്റുന്നത്. 19ന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ അത് സാധൂകരിക്കുന്നുണ്ട്.