Sorry, you need to enable JavaScript to visit this website.

'ശരണ്യ സെക്സ് ചാറ്റ് ചെയ്യും, കാണാന്‍ വിളിച്ച്  വരുത്തും,  കൈകാര്യം ചെയ്യാന്‍ കൂട്ടിന് ആളെത്തും' 

കൊച്ചി- ഇന്‍സ്റ്റഗ്രാമിലൂടെ സെക്സ് ചാറ്റ് നടത്തി ഇടുക്കി സ്വദേശിയെ ശരണ്യയും കൂട്ടുകാരും ഹണിട്രാപ്പില്‍ കുരുക്കിയത് നേരത്തെ തയ്യാറാക്കിയ പ്ലാന്‍ പ്രകാരമെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ ഇന്‍സ്റ്റഗ്രാം വഴി ഇടുക്കി സ്വദേശിയെ ഹണിട്രാപ്പില്‍ കുടുക്കിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചുങ്കം ഫറോക്ക് സ്വദേശി ശരണ്യ, മലപ്പുറം ചെറുവായൂര്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് കൊച്ചി സൗത്ത് പോലീസിന്റെ പിടിയിലായത്.
യുവാവിനെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കെണിയിലേക്ക് പ്രതികള്‍ വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പലതവണ പണം തട്ടിയെടുത്തിട്ടും സെക്സ് ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ കൊച്ചിയിലേക്ക് ശരണ്യയും കൂട്ടുകാരനും വിളിച്ച് വരുത്തുകയായിരുന്നു. ചാറ്റിങ്ങിലൂടെ ബന്ധം സ്ഥാപിച്ച് നേരില്‍ വിളിച്ച് വരുത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ തട്ടിപ്പ് രീതിയെന്ന് പോലീസ് അറിയിച്ചു.
ഇടുക്കി സ്വദേശിയായ പരാതിക്കാരന്റെ ഇന്‍സ്റ്റ ഐഡിയിലേക്ക് ആദ്യം ശരണ്യയുടെ ഐഡിയില്‍ നിന്ന് റിക്വസ്റ്റ് എത്തി. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും ബന്ധം കൂടുതല്‍ അടുത്തതോടെ സെക്സ് ചാറ്റിലെത്തുകയും ചെയ്തു. ഇരുവരും നിരന്തരം ചാറ്റില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടെ ശരണ്യ യുവാവിനോട് നേരില്‍ കാണമെന്ന് ആവശ്യപ്പെട്ടു. കൊച്ചി പള്ളിമുക്ക് ഭാഗത്തേക്കാണ് യുവാവിനെ ശരണ്യ വിളിച്ച് വരുത്തിയത്. താന്‍ ഒറ്റയ്ക്കാണെന്നാണ് ശരണ്യ യുവാവിനോട് പറഞ്ഞിരുനത്.
എന്നാല്‍ ഇടുക്കി സ്വദേശി എത്തുമ്പോള്‍ യുവതിക്കൊപ്പം അര്‍ജുന്‍ എന്ന ആണ്‍ സുഹൃത്തും ഉണ്ടായിരുന്നു. ഇവിടെ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം എടിഎം കാര്‍ഡും പിന്‍ നമ്പറും സ്വന്തമാക്കി. ബാങ്കില്‍ നിന്ന് 45,00 രൂപ പിന്‍വലിച്ചു. വീണ്ടും അര്‍ജുന്‍ യുവാവിനെ വിളിച്ച് ഫോണ്‍ വഴി 2000 രൂപ വാങ്ങി. പിന്നെയും നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. വന്നില്ലെങ്കില്‍ സെക്സ് ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പേടിച്ച് പത്മ ജംഗ്ഷനില്‍ എത്തിയ യുവാവില്‍ നിന്ന് 15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ബലമായി വാങ്ങിയെടുത്തു സംഘം മുങ്ങി.
എന്നിട്ടും വിട്ടില്ല, പിന്നെയും യുവാവിന് ഫോണ്‍ വിളിയെത്തി. 25,000 രൂപ തരണമെന്നായിരുന്നു പിന്നെ ഭീഷണി. ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുമെന്ന പേടിയില്‍ അത് വരെ എല്ലാം സമ്മതിച്ച ഇടുക്കി സ്വദേശി മറ്റ് വഴികള്‍ ഇല്ലാതായതോടെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Latest News