Sorry, you need to enable JavaScript to visit this website.

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് പ്രതിസന്ധി; കേന്ദ്ര സർക്കാർ ഇടപെടണം

റിയാദ്- സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. സൗദിയിലേക്ക് പുതിയ വിസയിൽ വരുന്നവർ എല്ലാവരും വി.എഫ്.എസ് സേവന കേന്ദ്രത്തിൽ എത്തി വിരലടയാളം നൽകണമെന്ന പുതിയ നിബന്ധന വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 
ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് നയതന്ത്ര തലത്തിൽ ഉണ്ടവണമെന്ന് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ ആകെ കൊച്ചിയിൽ മാത്രമാണ് വിരലടയാള സൗകര്യമുള്ള വി.എഫ്.എസ് സേവന കേന്ദ്രം പ്രവർത്തിക്കുന്നത്. വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇത് സൗദിയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത് -അവർ അഭിപ്രായപ്പെട്ടു. 
രാജ്യത്ത് ആകെ ഒൻപത് കേന്ദ്രങ്ങളാണ് വിരലടയാളം സ്വീകരിക്കുന്നതിനുള്ള സൗകര്യം ഉള്ളത്. നിലവിൽ ഓൺലൈൻ അപ്പോയിൻമെന്റ് വഴിയാണ് പാസ്‌പോർട്ടുകൾ സ്വീകരിക്കുന്നത്. സാധാരണക്കാരായ പ്രവാസികൾക്ക് അവരുടെ മാതാപിതാക്കളെയോ, കുടുംബങ്ങളെയോ കൊണ്ടുവരുന്നതിന് ഇതുമൂലം വലിയ തടസ്സം നേരിട്ടു കൊണ്ടിരിക്കുന്നു. പെട്ടെന്നുള്ള മാറ്റം എല്ലാവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആവശ്യമായ സേവന കേന്ദ്രങ്ങൾ നിലവിൽ വരുന്നത് വരെയെങ്കിലും നിലവിലുള്ള സംവിധാനം നിലനിർത്തുന്നതിന് സൗദി അധികൃതരിൽ സമ്മർദം ചെലുത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. വളരെ ദൂരെ പ്രദേശത്തു നിന്ന് കൊച്ചിയിലെത്തി കാത്തു കിടക്കുന്നത് സാധാരണ ആളുകളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ് സാമ്പത്തികമായും മാനസികമായും ഉണ്ടാക്കിയിരിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്ന് ശ്രമമുണ്ടാവണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. 

Tags

Latest News