Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യയുടെ കയറ്റുമതിയിൽ 25 ശതമാനത്തിലേറെ ഇടിവ്

ജിദ്ദ - ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ സൗദി അറേബ്യയുടെ കയറ്റുമതി 25.3 ശതമാനം തോതിൽ കുറഞ്ഞു. ഒപെക് പ്ലസ് കരാർ പ്രകാരം എണ്ണ ഉൽപാദനം കുറച്ചതും ക്രൂഡോയിലിന് ആഗോള വിപണിയിൽ വില കുറഞ്ഞതുമാണ് കയറ്റുമതി കുറയാൻ കാരണം.
ഇക്കഴിഞ്ഞ മാർച്ചിൽ 106.1 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് കയറ്റി അയച്ചതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 2022 മാർച്ചിൽ കയറ്റുമതി 142 ബില്യൺ റിയാലായിരുന്നു. മാർച്ചിൽ ഇറക്കുമതി 9.8 ശതമാനം തോതിൽ വർധിച്ച് 61.8 ബില്യൺ റിയാലായി. കഴിഞ്ഞ വർഷം മാർച്ചിൽ 56.3 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇക്കഴിഞ്ഞ മാർച്ചിൽ 5.5 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ അധികം ഇറക്കുമതി ചെയ്തു. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ ഇറക്കുമതി 8.5 ശതമാനം തോതിൽ വർധിച്ചു.
മാർച്ചിൽ എണ്ണ കയറ്റുമതി 26.5 ശതമാനം തോതിൽ കുറഞ്ഞ് 83.1 ബില്യൺ റിയാലായി. കഴിഞ്ഞ വർഷം മാർച്ചിൽ എണ്ണ കയറ്റുമതി വരുമാനം 113.1 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ എണ്ണ കയറ്റുമതി വരുമാനത്തിൽ 30 ബില്യൺ റിയാലിന്റെ കുറവ് രേഖപ്പെടുത്തി. മാർച്ചിൽ ആകെ കയറ്റുമതിയിൽ എണ്ണ വരുമാനം 78.3 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ കൊല്ലം മാർച്ചിൽ ഇത് 79.6 ശതമാനമായിരുന്നു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലായിരുന്നു.
മാർച്ചിൽ പെട്രോളിതര കയറ്റുമതി 20.6 ശതമാനം കുറഞ്ഞു. 23 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് മാർച്ചിൽ കയറ്റി അയച്ചത്. 2022 മാർച്ചിൽ ഇത് 28.9 ബില്യൺ റിയാലായിരുന്നു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ചിൽ പെട്രോളിതര കയറ്റുമതി 7.2 ശതമാനം തോതിൽ വർധിച്ചു. ഈ വർഷം ആദ്യ പാദത്തിൽ 68 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങളാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ സൗദി അറേബ്യ 44.3 ബില്യൺ റിയാൽ വാണിജ്യ മിച്ചം നേടി.
മാർച്ചിൽ ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റി അയച്ചത് ചൈനയിലേക്കായിരുന്നു. ഏറ്റവുമധികം ഇറക്കുമതി നടത്തിയതും ചൈനയിൽ നിന്നാണ്. സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളി എന്ന സ്ഥാനം ഇന്ത്യ നിലനിർത്തി. ചൈനയിലേക്ക് 18.2 ഉം ജപ്പാനിലേക്ക് 10 ഉം ഇന്ത്യയിലേക്ക് 9.2 ഉം ദക്ഷിണ കൊറിയയിലേക്ക് 9 ഉം യു.എ.ഇയിലേക്ക് 5.4 ഉം ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചു. ചൈനയിൽ നിന്ന് 11.7 ഉം അമേരിക്കയിൽ നിന്ന് 5.4 ഉം യു.എ.ഇയിൽ നിന്ന് 3.8 ഉം ഇന്ത്യയിൽ നിന്ന് 3.3 ഉം ജർമനിയിൽ നിന്ന് 2.8 ഉം ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി നടത്തുകയും ചെയ്തു.

Tags

Latest News