കിടപ്പുമുറിയില്‍ കയറിയ കള്ളനെ കടിച്ചോടിച്ച് അമ്മയും മകളും

കോട്ടയം-വീട്ടില്‍ കടന്ന കള്ളനെ കടിച്ചോടിച്ച് വീട്ടമ്മയും മകളും.  കോട്ടയം എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം. പലകക്കാവില്‍ ശാന്തിനഗര്‍ പുത്തന്‍പുരയ്ക്കല്‍ സജിയുടെ വീട്ടില്‍ കയറിയ കള്ളന്മാരെയാണ് ഭാര്യ മേഴ്‌സിയും ഗര്‍ഭിണിയായ മകള്‍ മെല്‍ബിനും ചേര്‍ന്ന് തടഞ്ഞത്.
മേഴ്‌സിയും മകള്‍ മെല്‍ബിനും ഒരു മുറിയിലും സജിയും മകനും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. രാത്രി ഒരു മണിയോടെ വീടിന്റെ പിന്‍ഭാഗത്ത് ആരോ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന ശബ്ദം കേട്ടിരുന്നുവെങ്കിലും തോന്നിയതാകുമെന്ന് കരുതി മേഴ്‌സിയും മെല്‍ബിനും  എഴുന്നേറ്റിരുന്നില്ല. വീടിന്റെ പിന്‍വാതില്‍ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാക്കളില്‍ ഒരാള്‍ മേഴ്‌സിയുടെ കിടപ്പുമുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.  മുറിയില്‍ ചെറിയ പ്രകാശം ഉണ്ടായിരുന്നതിനാല്‍ മോഷ്ടാവിനെ കണ്ട് മേഴ്‌സി ബഹളം വെച്ചു.
പരിഭ്രാന്തനായ കള്ളന്‍ വായ പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചതോടെയാണ്  മേഴ്‌സി മോഷ്ടാവിന്റെ കയ്യില്‍ കടിച്ചത്. മേഴ്‌സിയെ സഹായിക്കാനായി മെല്‍ബിനും  മോഷ്ടാവിന്റെ കയ്യില്‍ കടിച്ചു. ഈ സമയം മറ്റൊരു മോഷ്ടാവു മുറിയില്‍ കടക്കുകയും  മെല്‍ബിന്റെ കഴുത്തില്‍ പിടിക്കാന്‍ ശ്രമിച്ചു. ഇരുവരും ഉച്ചത്തില്‍ അലറി വിളിച്ചതോടെയാണ് സജി ഉണര്‍ന്നത്.
ഭാര്യക്കോ മകള്‍ക്കോ ഷോക്കേറ്റെന്നുകരുതി സജി മെയിന്‍ സ്വിച്ച് ഓഫാക്കിയതിനുശേഷം ലൈറ്റുമായാണ് മുറിയിലെത്തിയത്. ഇതിനിടെ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു.
സമീപത്തെ മൂന്ന് വീടുകളിലും മോഷണശ്രമമുണ്ടായി. മോഷ്ടാക്കളെന്ന് കരുതുന്നവരുടെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.  ഇതര സംസ്ഥാനക്കരാണെന്നാണ് നിഗമനം.

 

Latest News