കാമുകന്‍ ഭര്‍ത്താവിനെ കത്തിച്ചു, ഭാര്യ ലൈവില്‍ കണ്ടു... ഒടുവില്‍ ഇരുവരും കുരുങ്ങി

ഹൈദരാബാദ്- ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് സ്ത്രീയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെ കത്തിച്ചു കൊന്ന കാമുകന്‍ കുറ്റകൃത്യം യുവതിയെ തത്സമയം വീഡിയോയില്‍ കാണിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ആല്‍വിന്‍ കോളനിയിലെ താമസക്കാരിയായ 26 കാരിയായ ജയ് ഭവാനിയാണ് ഭര്‍ത്താവ് 36 കാരനായ ജയ് കൃഷ്ണ, പാചകത്തിനിടെ അബദ്ധത്തില്‍ പൊള്ളലേറ്റ് മരിച്ചെന്ന് പോലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. മക്കളായ സായ് കിരണ്‍, സായ് തേജ എന്നിവരോടൊപ്പം വിജയനഗരത്തിലെ സ്വന്തം പട്ടണത്തില്‍ പോയപ്പോഴാണ് സംഭവമെന്നും അവര്‍ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിന് ശേഷം ജഗത്ഗിരിഗുട്ട പോലീസ് സി.ആര്‍.പി.സി സെക്ഷന്‍ 174 പ്രകാരം ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍, ചന്ദനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിം പരിശീലകനായ ചന്തു എന്ന 22 കാരനുമായി യുവതിയുടെ രണ്ട് വര്‍ഷത്തെ വിവാഹേതര ബന്ധത്തെക്കുറിച്ച് മരിച്ചയാളിന്റെ ബന്ധു മെയ് 18 ന് പോലീസിന് സൂചന നല്‍കി.
വിവരമറിഞ്ഞ് ഭവാനിയെയും ചിന്നയെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ഫോണ്‍ രേഖകള്‍ പരിശോധിച്ച് കേസ് തെളിയിക്കുകയും ചെയ്തു. ഇരുവരും പരസ്പരം ശാരീരിക ബന്ധമുണ്ടെന്ന് സമ്മതിച്ചതായും ബന്ധം അവസാനിപ്പിക്കാനും മറക്കാനും ആവശ്യപ്പെട്ട കൃഷ്ണയെ ഇവര്‍ കുടുക്കുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
പദ്ധതിയിട്ടപ്രകാരം മെയ് 8 ന് ഭവാനി അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി, മെയ് 9 ന് ചിന്ന കൃഷ്ണയെ സന്ദര്‍ശിച്ചു, ആദ്യം ക്ഷമാപണം നടത്തി, തുടര്‍ന്ന് നഗരം വിടുകയാണെന്ന വ്യാജേന അവനെ മദ്യപിപ്പിച്ചു. അമിതമായ മദ്യപാനത്തെ തുടര്‍ന്ന് കൃഷ്ണ മയങ്ങിപ്പോയതിനെ തുടര്‍ന്ന് ചിന്ന ഭവാനിയെ വീഡിയോയില്‍ വിളിച്ചു.
ഇതിനിടയില്‍ ചിന്ന വീടിന്റെ വാതിലുകളും ജനലുകളും അടച്ച് കൃഷ്ണയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൂടാതെ, മൃതദേഹം അടുക്കളയിലെ അടുപ്പിലേക്ക് മാറ്റുകയും മെയ് 10 ന് പുലര്‍ച്ചെ വീടിന് പുറത്തേക്ക് പോകുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.

 

Latest News