ന്യൂദൽഹി- ഈ ഒരൊറ്റ സ്ത്രീയുടെ എല്ലില്ലാത്ത നാവാണ് രാജ്യത്ത് ജനങ്ങളുടെ വികാരം ആളിക്കത്തിച്ചതെന്ന് ബി.ജെ.പി നേതാവ് നൂപുർ ശർമ്മക്ക് എതിരെ സുപ്രീം കോടതി. പ്രവാചകനെ പറ്റി വിദ്വേഷകരമായ പരാമർശം നടത്തിയതിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള കേസ് ദൽഹിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഇവർ നൽകിയ പരാതി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി രൂക്ഷമായ പ്രതികരണം നടത്തിയത്. രാജ്യത്തുടനീളം വികാരങ്ങൾ ആളിക്കത്തിച്ചതിൽ നൂപുർ ശർമ്മക്ക് പങ്കുണ്ടെന്നും അവർ രാജ്യത്തോട് മാപ്പ് പറയണം എന്നും ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് നൂപൂർ ശർമ്മയെ രൂക്ഷമായി വിമർശിച്ചത്. നൂപുർ ശർമ്മയും അവരുടെ അയഞ്ഞ നാവും രാജ്യം മുഴുവൻ കത്തിക്കുകയാണെന്നും ഈ സ്ത്രീയുടെ പൊട്ടിത്തെറിയാണ് ഉദയ്പൂരിലെ നിർഭാഗ്യകരമായ സംഭവത്തിന് ഉത്തരവാദിയെന്ന് സുപ്രീം കോടതി പറഞ്ഞു. പല സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നിലധികം എഫ്‌ഐആറുകൾ ക്ലബ് ചെയ്യണമെന്ന ശർമ്മയുടെ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. രാജ്യത്തെ മജിസ്‌ട്രേറ്റുകൾ തനിക്ക് വളരെ ചെറുതാണ് എന്ന വിചാരമാണ് അവർക്കെന്നും കോടതി പരാമർശം നടത്തി.
'ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നിങ്ങളെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ, ഇത് നിങ്ങളുടെ സ്വാധീനം കാണിക്കുന്നു. തനിക്ക് അധികാരമുണ്ടെന്ന് കരുതുകയും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നു. 'രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങൾക്ക് ഈ സ്ത്രീ ഒറ്റയ്ക്ക് ഉത്തരവാദിയാണ്,' സുപ്രീം കോടതി പറഞ്ഞു. നുപൂർ സിംഗ് മാപ്പു പറഞ്ഞുവെന്ന് അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് പറഞ്ഞെങ്കിലും അവർ ടിവിയിൽ പോയി രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്ന് കോടതി തിരിച്ചടിച്ചു. മാപ്പുപറയാനും പ്രസ്താവന പിൻവലിക്കാനും അവൾ വൈകിപ്പോയെന്നും സുപ്രീം കോടതി പറഞ്ഞു.