Sorry, you need to enable JavaScript to visit this website.

സൗദിയിൽ കഴിഞ്ഞ മാസം ലഭിച്ചത് 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ

ജിദ്ദ - കഴിഞ്ഞ മാസം സൗദിയിൽ ലഭിച്ചത് 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. ഏപ്രിലിൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽ ശരാശരി 31.81 മില്ലിമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ നാലു ദശകത്തിനിടെ ഏപ്രിൽ മാസങ്ങളിൽ രാജ്യത്ത് ശരാശരി 13.13 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. 2022 ഏപ്രിലിൽ ശരാശരി മഴ 9.23 മില്ലീമീറ്ററായിരുന്നു. 
ഏപ്രിലിൽ രാജ്യത്തെ ഭൂരിഭാഗം പ്രവിശ്യകളിലും മഴ ലഭിച്ചു. കഴിഞ്ഞ മാസം വിവിധ പ്രവിശ്യകളിൽ 26 ദിവസം മഴ ലഭിച്ചു. ഏപ്രിൽ 25 ന് ആണ് ഏറ്റവുമധികം തവണ മഴ റീഡിംഗ് എടുത്തത്. അന്ന് 137 തവണ റീഡിംഗ് എടുത്തു. ഏറ്റവുമധികം മഴ പെയ്തത് ഏപ്രിൽ 24 ന് ആയിരുന്നു. അന്ന് അസീർ പ്രവിശ്യയിലെ ശഅബ് അഹ്മദ് നിലയത്തിൽ 79 മില്ലീമീറ്റർ മഴ പെയ്തു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിൽ 353 മഴ നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. ഏപ്രിലിലിൽ ഇവിടങ്ങളിൽ ആകെ 2,163 തവണ മഴ റീഡിംഗുകൾ എടുത്തു. 
ഏപ്രിലിൽ രാജ്യത്തെ 146 അണക്കെട്ടുകളിൽ 11.8 കോടി ഘനമീറ്റർ മഴവെള്ളം ഒഴുകിയെത്തി. 2022 ഏപ്രിലിൽ അണക്കെട്ടുകളിൽ 1.22 കോടി ഘനമീറ്റർ മഴവെള്ളമാണ് ഒഴുകിയെത്തിയിരുന്നത്. ഏറ്റവുമധികം വെള്ളം എത്തിയത് അസീർ പ്രവിശ്യയിലെ അണക്കെട്ടുകളിലാണ്. ഇവിടെ 2.85 കോടി ഘനമീറ്റർ മഴവെള്ളം ഒഴുകിയെത്തി. ഏറ്റവുമധികം മഴവെള്ളം എത്തിയ അണക്കെട്ട് നജ്‌റാൻ അണക്കെട്ടാണ്. ഇവിടെ ഏപ്രിലിൽ 2.059 കോടി മഴവെള്ളം ഒഴുകിയെത്തി. രണ്ടാം സ്ഥാനത്തുള്ള ജിസാനിലെ ബേശ് അണക്കെട്ടിൽ 1.4 കോടി ഘനമീറ്റർ മഴവെള്ളം എത്തി. 
കഴിഞ്ഞ മാസം രാജ്യത്തെ അണക്കെട്ടുകളിൽ നിന്ന് ആകെ 5.77 കോടി ഘനമീറ്റർ ജലം തുറന്നുവിട്ടു. ഏറ്റവുമധികം ജലം തുറന്നുവിട്ടത് നജ്‌റാൻ അണക്കെട്ടിൽ നിന്നായിരുന്നു. ഇവിടെ നിന്ന് 2.044 കോടി ഘനമീറ്റർ വെള്ളവും രണ്ടാം സ്ഥാനത്തുള്ള ജിസാനിലെ ബേശ് അണക്കെട്ടിൽ നിന്ന് 40 ലക്ഷം ഘനമീറ്റർ ജലവും ഷട്ടറുകൾ വഴി തുറന്നുവിട്ടതായും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.
 

Latest News