ഉര്‍ദുഗാന്റെ ഭാവി തുലാസില്‍; തുര്‍ക്കിയില്‍ കനത്ത പോളിംഗ്

ഇസ്താംബൂള്‍- രണ്ട് പതിറ്റാണ്ടായി തുര്‍ക്കിയില്‍ അധികാരത്തിലുള്ള  പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് പൊതുവെ പ്രവചിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതുപോലെ കനത്ത പോളിംഗ്.
തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ കാലം ജനങ്ങളെ സേവിച്ച നേതാവിന്റെയും അദ്ദേഹത്തിന്റെ ഇസ്ലാമിക വേരോട്ടമുള്ള പാര്‍ട്ടിയുടെയും ഹിതപരിശോധനയായി മാറുന്ന വോട്ടെടുപ്പില്‍ വലിയ ജനപങ്കാളിത്തമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
69 കാരനായ ഉര്‍ദുഗാന്‍ നേരിട്ട ഒരു ഡസനിലധികം തെരഞ്ഞെടുപ്പില്‍  ഏറ്റവും കടുപ്പമേറിയ ഇത്തവണത്തെ വോട്ടെടുപ്പ് അദ്ദേഹം തോല്‍ക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
ശിരോവസ്ത്രത്തിന്മേലുള്ള മതേതര കാലഘട്ടത്തിലെ നിയന്ത്രണങ്ങള്‍ നീക്കാനും കൂടുതല്‍ ഇസ്‌ലാമിക് സ്‌കൂളുകള്‍ കൊണ്ടുവരാനുമുള്ള ഉര്‍ദുഗാന്റെ തീരുമാനത്തോട് കൂടുതല്‍ മത വിശ്വാസികളും നന്ദിയുള്ളവരാണെങ്കിലും തുര്‍ക്കി കൂടുതല്‍ മതേതരമാകണമെന്ന് വാദിക്കുന്നവരും സജീവമാണ്.
വൈകുന്നേരം വോട്ടെണ്ണല്‍ അവസാനിച്ച ശേഷം പുറത്തുവരുന്ന നമ്മുടെ രാജ്യത്തിന്റെ ഭാവിക്കും  തുര്‍ക്കി ജനാധിപത്യത്തിനും നല്ലതായിരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ദൈവത്തില്‍ അര്‍പ്പിക്കുന്നുവെന്നുമാണ്  ഇസ്താംബൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഉര്‍ദുഗാന്‍ പ്രതികരിച്ചത്.  
സാമ്പത്തിക പുനരുജ്ജീവനത്തിന്റെയും യൂറോപ്പുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്റെയും ശ്രമങ്ങളാണ് ഉര്‍ദുഗാന്റെ ആദ്യ ദശകം സാക്ഷ്യം വഹിച്ചതെങ്കില്‍ ണ്ടാമത്തേത് സാമൂഹികവും രാഷ്ട്രീയവുമായ കുഴപ്പങ്ങള്‍ നിറഞ്ഞതായിരുന്നു.2016ല്‍ പരാജയപ്പെട്ട അട്ടിമറി ശ്രമത്തെ ശുദ്ധീകരണ നടപടികളിലൂടെ അദ്ദേഹം നേരിട്ടത്.
ആറ് കക്ഷി പ്രതിപക്ഷ സഖ്യത്തിലൂടെ കെമാല്‍ കിലിക്ദറോഗ്‌ലു വലിയ വെല്ലുവിളിയാണ് ഉര്‍ദുഗാന് ഉയര്‍ത്തിയിരിക്കുന്നത്. വിശാലാടിസ്ഥാനത്തിലുള്ള സഖ്യത്തിന് രൂപം നല്‍കിയ അദ്ദേഹം  സഖ്യകക്ഷികള്‍ക്കും തുര്‍ക്കി വോട്ടര്‍മാര്‍ക്കും വ്യക്തമായ ബദല്‍ സന്ദേശമാണ് നല്‍കുന്നത്.
74 കാരനായ സെക്കുലര്‍ നേതാവ് ആദ്യ റൗണ്ടില്‍ വിജയിക്കാന്‍ ആവശ്യമായ 50 ശതമാനം പരിധി മറികടക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
മേയ് 28 ന് റണ്‍ഓഫ് ആവശ്യമായി വന്നാല്‍ ഉര്‍ദുഗാന് സംവാദം പുനഃസംഘടിപ്പിക്കാനും പുനഃക്രമീകരിക്കാനും കൂടുതല്‍ സമയം ലഭിക്കും.
അധികാരത്തിലിരുന്ന കാലത്ത് തുര്‍ക്കി നേരിട്ട ഏറ്റവും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയും 50,000ത്തിലധികം പേരുടെ ജീവനെടുത്ത ഭൂകമ്പത്തോടുള്ള ഗവണ്‍മെന്റിന്റെ പ്രതികരണവുമാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭീഷണിയായത്.
നമുക്കെല്ലാവര്‍ക്കും നഷ്ടമായ ജനാധിപത്യം തിരിച്ചുപിടിക്കുമെന്നും രാജ്യത്ത് വസന്തം വരുമെന്നുമാണ്  തലസ്ഥാനമായ അങ്കാറയില്‍ വോട്ട് ചെയ്ത ശേഷം കിലിക്ദറോഗ്ലു പറഞ്ഞത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News